ദില്ലി: കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന കെ എൻ ബാലഗോപാൽ നൽകിയ ഹർജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നിയമലംഘനം പ്രേമചന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ നടത്തിയ പരാമർശത്തിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി കോടതിയെ സമീപിച്ചത്. എൽഡിഎഫുകാർക്ക് ഈശ്വര വിശ്വാസം ഇല്ലാത്തതുകൊണ്ട് അവർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കും എന്ന് പ്രേമചന്ദ്രൻ പ്രസംഗിച്ചത് പെരുമാറ്റച്ചട്ടലംഘനം ആണ് എന്നായിരുന്നു ഹർജിയിൽ ബാലഗോപാൽ വാദിച്ചത്.
എന്നാൽ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജിയിലെ ആവശ്യം നിരാകരിച്ചു. ഇതേ ആവശ്യം ജനുവരിയിൽ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹർജിയുമായി ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.