ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴും ആശങ്കയായി ഒരുവിഭാഗം ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതു വെച്ച് നോക്കിയാല്‍ മെയ് മാസം പകുതിയാകുമ്പോഴേക്കും രാജ്യത്ത് 13 ലക്ഷം പേര്‍ക്കുവരെ രോഗം ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
രോഗത്തിന്റെ വ്യാപനത്തില്‍ രണ്ടാം ഘട്ടത്തില്‍ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു എന്ന വിലയിരുത്തലിനിടയിലാണ് ഈ മുന്നറിയിപ്പ് വരുന്നത്.
കൊറോണ സ്റ്റഡി ഗ്രൂപ്പിലെ ഗവേഷകരും ഡാറ്റാ ശാസ്ത്രജ്ഞരും വിദഗ്ധരുമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. രോഗ പരിശോധന മെല്ലെയാണ് നടക്കുന്നതെന്നും മാര്‍ച്ച് 18 വരെ 11,500 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചതെന്നും അവര്‍ പറയുന്നു.
പെട്ടെന്ന് സാമ്പിളുകള്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്തുന്നതിലെ കാലതാമസമാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളിയായി മാറുകയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയുടേയും ഇറ്റലിയുടേയും വഴിയിലാണ് ഇന്ത്യയും നീങ്ങുന്നതെന്നും വിദഗ്ധർ പറയുന്നു.