ഡൽഹി: ഹരിയാനയിൽ ബിജെപി വളരെ ശക്തമായ നിലയിലാണെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള സർക്കാർ തീരുമാനം ഹരിയാനയിൽ പാർട്ടിക്ക് വലിയതോതിൽ ഊർജം പകർന്നതായും അദ്ദേഹം പറഞ്ഞു. ''ആർട്ടിക്കിൾ 370 റദ്ദാക്കിയത് സായുധ സേനയിലേക്ക് ഏറ്റവും കൂടുതൽ ജവാൻമാരെ അയയ്ക്കുന്ന സംസ്ഥാനത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് ” ഷാ പറഞ്ഞു.
താരതമ്യേന ചെറിയ സംസ്ഥാനമായ ഹരിയാനയുടെ സായുധ സേനയുടെ സംഭാവന ഏകദേശം ഒൻപത് ശതമാനം വരും.ആർട്ടിക്കിൾ 370ൽ 'വലിയ തീരുമാനം' എടുക്കാൻ ജനങ്ങൾ നൽകിയ വൻ പിന്തുണ തനിക്ക് കരുത്ത് നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പ് റാലിയിൽ വ്യക്തമാക്കിയിരുന്നു. അധികാരത്തിലെത്തിയാൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് പരസ്യമായി പ്രസ്താവിക്കാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
നിലവിലെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ അഴിമതി രഹിത പ്രതിച്ഛായയാണ് ഹരിയാനയിൽ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന മറ്റൊരു വലിയ ഘടകമെന്നും അമിത് ഷാ പറഞ്ഞു. ''ഹരിയാനയിൽ അഴിമതി രഹിത ഗവൺമെൻറ് എന്ന നേട്ടം നമുക്കുണ്ട്. യുപിഎ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് 22,000 കോടി നൽകിയപ്പോൾ പ്രധാനമന്ത്രി മോദി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 1.17 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന് നൽകിയത്.