Advertisment

പ്രവാസികളെ പഞ്ഞിക്കിടാൻ മാത്രം കേന്ദ്രമെന്നോ, സംസ്ഥാനമെന്നോ സർക്കാരുകൾക്ക് ഒരു വ്യത്യാസവുമില്ല... കഷ്ടം തന്നെ ഇഷ്ടാ.... പ്രവാസിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

author-image
admin
New Update

റിയാദ് : പ്രവാസികള്‍ക്ക് യാത്രക്ക് മുന്‍പും ശേഷവും  കോവിഡ് ടെസ്റ്റ് നടത്തണമെന്ന ‌   കേന്ദ്ര സര്‍ക്കാര്‍ പുറപെടുവിച്ച യാത്രാനിബന്ധന ചട്ടത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രവാസലോകത്ത് ഉയരുന്നത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ അഭ്യര്‍ഥിച്ചു കഴിഞ്ഞു പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്ന് പ്രവാസികള്‍ അപേക്ഷിക്കുന്നു അതിനിടെ നാട്ടിലേക്കു വരുന്നതിനായി എയര്‍പോര്‍ട്ടില്‍ എത്തിയ പ്രവാസി മലയാളിയായ ഷബീര്‍ കാളത്തിലിന് ഉണ്ടായ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്.

Advertisment

publive-image

ഒരു ഭാഗത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ പോലും PCR ടെസ്റ്റെടുത്തില്ല എന്ന കാരണത്താൽ എയർ ഇന്ത്യ എയർ പോർട്ടിൽ നിന്ന് ബോർഡിംഗ് നൽകാതെ തിരിച്ചയക്കുന്നു. ഭാര്യയും ഒരു മുതിർന്ന കുട്ടിയുമുള്ള ഒരാളുടെ വേദനിപ്പിക്കുന്ന വോയ്സ് മെസേജ് കേട്ടാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. നാട്ടിലേക്ക് പോകാൻ നാട്ടിലെ 60,000 ത്തോളം രൂപക്ക് 3 പേർക്കെടുത്ത ടിക്കറ്റ് ചാർജ്, 15000 ത്തോളം രൂപ മുടക്കിയെടുത്ത PCR ടെസ്റ്റ്. എല്ലാം ഇനി ആദ്യം മുതലെടുക്കണം.

72 മണിക്കൂറിനുള്ളിൽ ടെസ്റ്റെടുത്ത നെഗറ്റീവ് റിസൽട്ടുണ്ടായിരിക്കണമെന്നാണ് സർക്കുലറിൽ പറയുന്നുന്നത്. തലേദിവസം, അഥവാ 24 മണിക്കൂറിനുള്ളിൽ കിട്ടിയ റിസൾട്ടുമായാണ് ഭൂരിഭാഗം പേരും എയർപ്പോട്ടിലെത്തുന്നത്. കൂടിപ്പോയാൽ രണ്ടാമത്തെ ദിവസം, അതായത് 48 മണിക്കൂർ. നാട്ടിൽ എയർപോർട്ടിലെത്തുമ്പോൾ ഏറിവന്നാൽ 50-60 മണിക്കൂറുകളായിക്കാണും. എന്നാലും ബാക്കി മണിക്കൂറുകൾ കിടക്കുകയാണ് 72 തികയാൻ.

ഇനിയാണ് അടുത്തത്, 1800 മുതൽ 1350 വരെ ചാർജ് ചെയ്ത് വീണ്ടും ടെസ്റ്റ്. ഈ പറയുന്ന സമയ പരിധിക്കുള്ളിൽ തന്നെ, കോവിഡ് യാത്രാ പ്രോട്ടോകോളുകളെല്ലാം പാലിച്ച്, കോവിഡ് നെഗറ്റീവെന്ന് സർട്ടിഫിക്കറ്റുള്ളവർക്കൊപ്പം, സാനിറ്റേഷൻ ചെയ്ത വിമാനത്തിൽ യാത്ര ചെയ്താണ് നാട്ടിലെത്തുന്നത്. എന്നാൽ തന്നെ ഫ്ലൈറ്റിൽ നിന്ന് വൈറസ് ഇൻഫെക്ടെഡ് ആയി എന്നു തന്നെ കരുതുക. പക്ഷേ 3-4 മണിക്കൂറിനുള്ളിൽ എങ്ങനെയാണ് മോളിക്യുലാർ ടെസ്റ്റിലൂടെ അത് തിരിച്ചറിയാൻ സാധിക്കുക?

ഇതൊക്കെ കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തിയാൽ പുറത്തിറങ്ങി നടക്കാമോ.. അതുമില്ല. പിന്നെയും വേണം 7 ദിവസം കഴിഞ്ഞൊരു ടെസ്റ്റ്. അങ്ങനെ തന്നെയാവട്ടെ.. കൊറോണയല്ലെ, സഹിക്കാം.. പക്ഷെ ഇതെല്ലാം ചെയ്യുന്നത് ആരുടെ സുരക്ഷക്ക് വേണ്ടിയാണ്.. ?

നാട്ടുകാരുടെയോ? അൽപ്പം പോലീസ് പേടിയുള്ളവർ മാത്രം അങ്ങാടിയിലേക്കിറങ്ങുമ്പോൾ താടിയിലൊരു മാസ്ക് തൂക്കൂം. പിന്നെയെന്താ കല്ല്യാണം, ആഘോഷങ്ങൾ, പ്രസംഗവേദികൾ, ഇലക്ഷൻ പ്രചരണം, രാഷ്ട്രീയ റാലികൾ, ആ യാത്രകൾ, ഈ യാത്രകൾ, ഈച്ചക്ക് കയറാൻ സ്ഥലമില്ലാത്ത കോലത്തിൽ ബസ്സുകൾ, ട്രയിനുകൾ.... അവിടെയൊന്നും കൊറോണയുമില്ല, ടെസ്റ്റുമില്ല..

കാലം കുറേയായി ജോലിയില്ലാതെയും , ഉള്ളവർക്കു തന്നെ പകുതി സാലറിയുമായി കഴിഞ്ഞിരുന്ന പ്രവാസികൾ ഒന്ന് നാട്ടില് വരുമ്പോഴേ ഈ കൊറോണയുമുള്ളൂ, സർക്കുലറുമുള്ളൂ.. നാട്ടിൽ പോയി ഒന്നു തിരിച്ചു വരുമ്പോഴേക്ക് മൂക്കും തൊണ്ടയും കുത്തിക്കുത്തി ഒരു പരുവമായിക്കാണും..

പ്രവാസികളെ പഞ്ഞിക്കിടാൻ മാത്രം കേന്ദ്രമെന്നോ, സംസ്ഥാനമെന്നോ സർക്കാരുകൾക്ക് ഒരു വ്യത്യാസവുമില്ല...കഷ്ടം തന്നെ ഇഷ്ടാ.... ഇത് ഷബീറിന് മാത്രമല്ല ഇത്തരം അനുഭവം  നിരവധി പേര്‍ക്ക് ഇതേ അനുഭവം പങ്കുവെക്കാനുണ്ട്. പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറണമെന്ന് പ്രവാസികള്‍ ശക്തമായി ആവിശ്യപെടുകയാണ്.മാത്രമല്ല പ്രവാസലോകത്ത് വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

 

Advertisment