നെയ്‌റോബി: ഇരുപത് വയസിൽ താഴെയുള്ളവരുടെ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം മെഡല്‍. പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ഷൈലി സിംഗ് വെള്ളി മെഡല്‍ സ്വന്തമാക്കി. ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റർ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തില്‍ 6.59 ദൂരം പിന്നിട്ടു. 6.60 മീറ്റര്‍ ദൂരവുമായി സ്വീഡന്‍റെ ജൂനിയർ യൂറോപ്യൻ ജേതാവ് മജ അസ്‌കാജ് സ്വര്‍ണം നേടി.
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജിന്റെ ബെംഗളൂരുവിലെ അക്കാദമിയിലാണ് ഷൈലി പരിശീലനം നടത്തുന്നത്. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് ഷൈലി. യോഗ്യതാ റൗണ്ടിൽ 6.40 മീറ്റർ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്.