ഡല്‍ഹി:മാസങ്ങളായി കാണാതായ 25കാരനായ മൂത്തമകനെ അന്വേഷിച്ച് നടന്ന പിതാവ് ഒടുവിൽ കണ്ടെത്തിയത് മകന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം. പശ്ചിമ ബംഗാളിലെ സ്വന്തം വീടിന്റെ ടെറസിലാണ് അസ്ഥികൂടം കണ്ടെത്തിയത്. 25 വയസ്സുള്ള മകനെ കാണുന്നില്ലെന്ന് സാൾട്ട് ലെയ്ക്ക് സിറ്റിയിലുള്ള അനിൽ കുമാർ മഹെൻസരിയ പൊലീസിൽ പരാതി നൽകിയിരുന്നു.
മകനെ കാണാതായതിൽ ഭാര്യയ്ക്കെതിരെയാണ് അനിൽ കുമാർ സംശയം ഉന്നയിച്ചത്. അനിൽകുമാറിന്റെ ഭാര്യ ഗീതയും മൂന്ന് ആൺമക്കളും സാൾട്ട് ലെയ്ക്കിൽ ആയിരുന്നു താമസിച്ചിരുന്നത്.
കഴിഞ്ഞ വർഷം മക്കളായ അർജുൻ(25), വിദുർ(22), വൈദി(20) എന്നിവർക്കൊപ്പം രാജാർഹട്ടിലേക്ക് താമസം മാറിയിരുന്നു. ഈ ഒക്ടോബറിലാണ് ഭാര്യ മക്കൾക്കൊപ്പം റാഞ്ചിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറിയത് അനിൽ കുമാർ അറിയുന്നത്.
മാസങ്ങളായി മൂത്ത മകനായ അർജുനെ ബന്ധപ്പെടാൻ അനിൽകുമാറിന് സാധിച്ചിരുന്നില്ല. മകൻ തനിക്കൊപ്പം റാഞ്ചിയിൽ ഉണ്ടെന്നായിരുന്നു ഭാര്യ അറിയിച്ചിരുന്നത്. മകന്റെ വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ച്ചയാണ് അനിൽ കുമാർ പൊലീസിൽ പരാതി നൽകുന്നത്.
മകനെ കാണാതായതിൽ ഭാര്യയ്ക്ക് പങ്കുണ്ടെന്നും ഇയാൾ ആരോപിച്ചിരുന്നു. മറ്റാരുടേയെങ്കിലും സഹായത്തോടെ ഭാര്യ മകനെ തട്ടിക്കൊണ്ടുപോയി കൊന്നിട്ടുണ്ടാകാമെന്നായിരുന്നു ഇയാളുടെ ആരോപണം. അനിൽ കുമാറിന്റെ പരാതിയില‍് പൊലീസ് നടത്തിയ പരിശോധനയിലാണ് സാൾട്ട് ലെയ്ക്കിലെ എജെ ബ്ലോക്കിലുള്ള വീടിന‍്റെ ടെറസിൽ നിന്നും അസ്ഥികൂടം ലഭിക്കുന്നത്.
കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്നറിയാൻ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്. പ്രാഥമിക പരിശോധനയിൽ അർജുന്റേത് തന്നെയാണ് അസ്ഥികൂടം എന്നാണ് പൊലീസ് കണ്ടെത്തൽ. കൂടുതൽ വ്യക്തതയ്ക്കായി മെഡിക്കൽ റിപ്പോർട്ട് ലഭിക്കാൻ കാത്തിരിക്കുകയാണ് പൊലീസ്.