ഭോപ്പാൽ: ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് അമ്മയെ കൊന്നു അഴുക്കുചാലിൽ തള്ളി യുവാവ്. മധ്യപ്രദേശിലെ ഖണ്ഡ്വയിലാണ് ഞെട്ടിക്കുന്ന സംഭവം. അന്‍പതുകാരിയായ വിമലാ ഭായി എന്ന സ്ത്രീയാണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തൊഴിൽരഹിതനായിരുന്നു വിമലയുടെ മകനായ സന്തോഷ് പട്ടീൽ. 32കാരനായ ഇയാളോട് അമ്മ ജോലി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിൽ കുപിതനായ ഇയാൾ അലക്കാനുപയോഗിക്കുന്ന ഒരു തരം തടിക്കഷണം ഉപയോഗിച്ച് അമ്മയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം ചാക്കിൽ കെട്ടി അഴുക്കുചാലിൽ ഉപേക്ഷിച്ചു.
ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യം വെളിപ്പെടുകയായിരുന്നു. ക്രൈം സീരിയലുകൾ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് അമ്മയെ കൊല്ലാൻ പദ്ധതി താൻ തയ്യാറാക്കിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.