ജിദ്ദ: വ്യത്യസ്തമായ റോഡപകടങ്ങളിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള രണ്ടു യുവാക്കൾ വെള്ളിയാഴ്ച ജിദ്ദയിൽ മരണപ്പെട്ടു. ഒരാൾ ചികിത്സയിലായിരിക്കെയും മറ്റൊരാൾ അപകട സ്ഥലത്തും വെച്ചാണ് മരിച്ചത്. രണ്ടു പേരുടെയും മൃതദേഹങ്ങൾ ഇവിടെ തന്നെയാണ് സംസ്കരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കൊണ്ടോട്ടി കുളത്തൂര്‍ മഞ്ചക്കാട്ട് കോപ്പിലാന്‍ മുജീബ് റഹ്മാന്‍ (37) സുലൈമാനിയ്യയിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച കാലത്താണ് മരിച്ചത്.
മുജീബ് റഹ്മാന്റെ മൃതദേഹം ഞായറാഴ്ച പ്രഭാത നിസ്കാരാനന്തരം മക്കയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുഞ്ഞാലന്‍കുട്ടി - ഫാത്തിമക്കുട്ടി ദമ്പതികളുടെ മകനാണ് മുജീബ് റഹ്‌മാൻ. സഹോദരങ്ങള്‍: ഹാജറ, ഖദീജ, സാബിറ, ജുമാന, മുഫീദ, ഷഹീദ, ഷിബില, പരേതയായ ബുഷ്റ.
ജിദ്ദയിലെ സനാബിൽ ഏരിയയിൽ വെച്ചുണ്ടായ അപകടത്തിൽ മലപ്പുറം വേങ്ങര ഊരകം പുത്തന്‍പീടിക പാങ്ങാട്ടു പറമ്പ് ജംഷീര്‍ കുന്നത്തൊടി (25) സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് ചപ്പുചവറ് പുറത്തിടാൻ പുറത്തിറങ്ങവേ ഒരു വാഹനം വന്നിടിക്കുകയായിരുന്നു. ജിദ്ദയിലെ സനാബിൽ ഏരിയയിൽ ഒരു വീട്ടിലെ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. അപകടം വരുത്തിയ വാഹനം സൗദി പൗരൻ ആണ് ഓടിച്ചിരുന്നത്.
മുഹമ്മദ് ഹനീഫ - റസിയ ദമ്പതികളുടെ മകനാണ്. സഹോദരന്‍: ജംഷാന്‍.
മഹ്ജറിലെ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.