ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തിന്റെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്(എസ്പിജി) സുരക്ഷ പിന്‍വലിച്ചത് കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിന്‍വലിക്കുകയല്ല, പരിഷ്കരിക്കുകയാണ് ചെയ്തത്. നെഹ്റു കുടുംബത്തിന്റെ കുടുംബത്തിന്റെ സുരക്ഷയില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. എസ്പിജി ഭേദഗതി ബില്‍ ലോക്സഭയില്‍ പാസാക്കി.
നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. രാഷ്ട്രീയം നോക്കിയല്ല നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനങ്ങളെന്ന് ലോക്സഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. നരസിംഹ റാവുവിന് എസ്പി ജി സുരക്ഷ ഒഴിവാക്കിയപ്പോള്‍ പ്രതിഷേധമുണ്ടായില്ല. മന്മോഹന് സിംഗിന് എസ്പിജി സുരക്ഷ ഇല്ലാതായപ്പോഴും ആരും ശബ്ദം ഉയര്‍ത്തിയില്ല. ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് മുമ്ബ് എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളതെന്നു പറയാന്‍ തനിക്ക് യാതൊരു മടിയുമില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണിതെന്നും അമിത് ഷാ പറഞ്ഞു.
എസ്പിജിയെ അറിയിക്കാതെ നെഹ്റു കുടുംബം അറുനൂറിലേറെ യാത്രകള്‍ നടത്തി. സൂപ്പര്‍ ബൈക്കുകളില്‍ അമിതവേഗതയില്‍ നെഹ്റു കുടുംബാംഗങ്ങള്‍ സഞ്ചരിച്ചു. സുരക്ഷാ ജീവനക്കാരെ അവര്‍ എന്തുകൊണ്ട് കൂടെ കൊണ്ടുപോകുന്നില്ലെന്നും അമിത് ഷാ ചോദിച്ചു. നെഹ്റു കുടുംബത്തിന്റെ സിആര്‍പിഎഫ് സുരക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. എസ്പിജി സുരക്ഷ അധികാര അടയാളമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന എല്ലാ നടപടികളെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് എംപി ആധിര്‍ രഞ്ജന്‍ ചൗധരി ലോക്സഭയില്‍ പറഞ്ഞു. എന്നാല്‍ എസ്പിജി സുരക്ഷ പിന്‍വലിച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് താങ്കളുടെ(അമിത് ഷാ) പ്രസംഗത്തിലൂടെ വ്യക്തമായി. രാജ്യത്തിനായി രണ്ട് ജീവന് ബലിയര്‍പ്പിച്ച ഒരു കുടുംബത്തെയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് എംപി കുറ്റപ്പെടുത്തി.