ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് സൂപ്പര്‍ കപ്പ് തിയ്യതി തീരുമാനിച്ചു. മാര്‍ച്ച് 12 മുതല്‍ 31 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളോടെ സൂപ്പര്‍ കപ്പ് ആരംഭിക്കും. അതിന് ശേഷം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 22 വരെ ഫൈനല്‍ റൗണ്ടും നടക്കും. എ ഐഎഫ്എഫ് ആസ്ഥാനമായ ഡല്‍ഹി ഫുട്‌ബോള്‍ ഹൗസില്‍ നടന്ന മീറ്റീംഗിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
നിലവില്‍ കട്ടക്കിലോ കൊച്ചിയിലോ ആയി മത്സരം നടത്താനാണ് തീരുമാനമായിട്ടുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനമെടുക്കും. 16 ടീമുകള്‍ പങ്കെടുക്കുന്ന നോക്കൗട്ട് മത്സരങ്ങളായിട്ടാണ് സൂപ്പര്‍ കപ്പ് നടക്കുക. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറു സ്ഥാനക്കാരാണ് സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടുക. അതിന് ശേഷം ഇരു ലീഗുകളിലെയും അവസാന സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍ നടക്കുന്ന പ്ലോ ഓഫിലൂടെ ബാക്കി നാലു ടീമുകളെ തീരുമാനിക്കും.
എന്നാല്‍ ഐപിഎല്‍ നടക്കുന്ന അതേ സമയത്ത് തന്നെയാണ് സൂപ്പര്‍ കപ്പും നടക്കാനിരിക്കുന്നത്. ഇത് ആരാധകരെ അല്‍പ്പം ആശങ്കയിലാഴ്ത്തുന്നുണ്ട്. ഏപ്രില്‍ ഏഴിനാണ് ഐപിഎല്‍ തുടങ്ങുന്നത്.
അതേസമയം തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സൂപ്പര്‍കപ്പിനെതിരെ വിമര്‍ശനവും ഉയരുകയാണ്. ലീഗിന്റെ ഘടനയാണ് മിക്ക ടീമുകളെയും ചൊടിപ്പിച്ചിരിക്കുന്നത്. നോക്കൗട്ട് രീതിയിലുള്ള ടൂര്‍ണമെന്റ് ക്ലബുകള്‍ക്ക് അധിക ബാധ്യത മാത്രമാകും സമ്മാനിക്കുകയെന്നാണ് ഐലീഗ് ക്ലബായ മോഹന്‍ ബഗാന്‍ അഭിപ്രായപ്പെട്ടത്.
16 ടീമുകളാകും സൂപ്പര്‍ കപ്പിന് ഉണ്ടാകുക. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് അവസാന റൗണ്ടിലാണ്. മിക്ക ഐലീഗ് ഐഎസ്എല്‍ ക്ലബുകളും കളിക്കാരുമായി കരാറിലെത്തിയിരിക്കുന്നത് മാര്‍ച്ച് പകുതി വരെയാണ്. ഇതിനുശേഷമാണ് സൂപ്പര്‍ കപ്പിലെ നോക്കൗട്ട് മത്സരങ്ങള്‍. നോക്കൗട്ട് റൗണ്ടായതിനാല്‍ വെറും ഒരു മത്സരം മാത്രമാണ് ടീമുകള്‍ക്ക് കളിക്കാമെന്ന് ഉറപ്പുള്ളത്.
സൂപ്പര്‍ കപ്പിനായി കളിക്കാരുമായി രണ്ടു മാസത്തെ അധിക കരാറില്‍ ഏര്‍പ്പെടേണ്ടിവരും. മുടക്കേണ്ടത് ലക്ഷങ്ങളും. വെറും ഒരു മത്സരത്തിനുവേണ്ടി മാത്രം ലക്ഷങ്ങള്‍ മുടക്കുകയെന്നത് വലിയ ബജറ്റൊന്നും ഇല്ലാത്ത ക്ലബുകളെ സംബന്ധിച്ച് അത്ര എളുപ്പമല്ല. സൂപ്പര്‍ കപ്പില്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ മിക്ക മുന്‍നിര ക്ലബുകളും ഇതുവരെ തീരുമാനം എടുക്കാത്തതിന് കാരണവും ഈ പ്രശ്‌നങ്ങള്‍ തന്നെ. വരുംദിവസങ്ങളില്‍ ടൂര്‍ണമെന്റ് ഘടന സംബന്ധിച്ച് അന്തിമതീരുമാനം വരുമെന്നാണ് സൂചന.