ഡൽഹി: നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് ദയാ ഹർജി തള്ളിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ദയാ ഹർജിയിൽ രാഷ്ട്രപതി കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് മുകേഷ് കുമാറിന്റെ ആരോപണം.
അതേസമയം, മുകേഷ് സിങ്ങിന് ജയിലില്‍ അതിക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടിവന്നെന്നും ഹര്‍ജിയില്‍ പറയുന്നു. വധശിക്ഷ മാത്രമാണ് കോടതി തനിക്ക് വിധിച്ചതെന്നും എന്നാല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാനും വിധിച്ചിരുന്നോ എന്നും ഇയാള്‍ ചോദിച്ചു.
നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ രാംസിങ്ങിന്റെ മരണം കൊലപാതകമാണെന്നും എന്നാല്‍ ഇത് ആത്മഹത്യയാക്കി മാറ്റിയെന്നും മുകേഷ് സിങ്ങിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രതി ഉന്നയിച്ച വാദങ്ങള്‍ ഒരിക്കലും ദയാഹര്‍ജി അംഗീകരിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.
ജയിലില്‍ ഉപദ്രവം നേരിട്ടെന്നത് സത്യമായാലും അത് ഒരിക്കലും ശിക്ഷ ഒഴിവാക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതി നല്‍കിയതും കേസുമായി ബന്ധപ്പെട്ടതുമായ എല്ലാ രേഖകളും രാഷ്ട്രപതിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.