ഉറങ്ങിക്കിടന്നപ്പോള്‍ പ്രേതം മുതുകില്‍ പിടിച്ച് വലിച്ചെന്ന വെളിപ്പെടുത്തലുമായി വനിതാ ക്രിക്കറ്റ് താരം. ഇംഗ്ലണ്ടിലെ ഹോട്ടൽ മുറിയില്‍ ഉറങ്ങുന്നതിനിടെ ആരോ പിടിച്ചുവലിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുഷമ വർമ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മത്സരത്തിനു മുൻപായിരുന്നു സംഭവം.
പരിശീലനത്തിനു ശേഷം എനിക്ക് അനുവദിച്ച മുറിയിലേക്കു പോയി. പ്രാക്ടീസ് ചെയ്യുമ്പോഴത്തെ വസ്ത്രം ധരിച്ചു തന്നെ ഉറങ്ങാൻ കിടന്നു. ഉറക്കത്തിനിടെ ആരോ എന്നെ വലിക്കുന്നതായി തോന്നി. മുതുകിൽ പിടിച്ച് ആരോ എന്നെ തിരിക്കാൻ ശ്രമിക്കുന്നതായി തോന്നി. ഉറങ്ങിപ്പോയെങ്കിലും ഇതു വീണ്ടും തുടർന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എനിക്ക് അനങ്ങാന്‍ സാധിച്ചില്ല. തുടർന്ന് ഉണർന്നു.
നടന്നത് എന്താണെന്ന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. പാരാനോർമല്‍ പ്രവർത്തനങ്ങളിൽ എനിക്കു വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ ആ ദിവസം എന്റെ ധാരണ മാറി. വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഹോട്ടലിന് ഉൾഭാഗം അത്രയേറെ ശാന്തമായിരുന്നു.
സംഭവത്തിനിടെ ഫോൺ എടുക്കാനും പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാലുകള്‍ അനക്കാൻ പോലും സാധിച്ചില്ല. പ്രാര്‍ഥിച്ചപ്പോൾ ആരോ ബലമായി മോചിപ്പിക്കുന്നതായി തോന്നി’ – താരം അവകാശപ്പെട്ടു.