പാലക്കാട്: സേവാഭാരതി പ്രവർത്തകരും പൊലീസും ചേർന്ന് വാഹന പരിശോധന നടത്തുന്നുവെന്ന് ആക്ഷേപം. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീഷർട്ട് ധരിച്ച് ആർഎസ്എസ് സന്നദ്ധ വിഭാഗം പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം നിരത്തിൽ ലോക്ഡൗണിന്റെ ഭാഗമായ പരിശോധന നടത്തുന്നത്.
കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ ടി സിദ്ദിഖ് ആണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലാണ് ചിത്രസഹിതം ആരോപണവുമായി സിദ്ദിഖ് രംഗത്തെത്തിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിനെ സഹായിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്. എന്നാൽ, സംഘടനാ അടയാളങ്ങളൊന്നുമില്ലാതെ സാധാരണ വസ്ത്രത്തിലാണ് ഇവർ പൊലീസിനെ സഹായിക്കുന്നത്. എന്നാൽ, പ്രകടമായ അടയാളങ്ങളോടെയാണ് സേവാഭാരതി പ്രവർത്തകർ ലോക്ഡൗൺ നിയന്ത്രണത്തിനിറങ്ങിയിരിക്കുന്നത്.
പൊതുനിരത്തുകളിലെത്തുന്ന വാഹനങ്ങൾ തടയാനും പരിശോധിക്കാനും ഇവർ മുന്നിലുണ്ടെന്നാണ് പരാതി. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലുള്ളവരോട് പൊലീസിനൊപ്പം ചേർന്ന് സേവാഭാരതി പ്രവർത്തകർ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്നുണ്ടെന്ന് സിദ്ദിഖ് ആരോപിച്ചു. പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് സിദ്ദിഖ് പോസ്റ്റിൽ ആവശ്യപ്പെട്ടു.
പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ടുകൊണ്ടാവരുത്. ഉത്തരേന്ത്യയല്ല കേരളമെന്നു മാത്രം പറയുന്നുവെന്നും സിദ്ദിഖ് പോസ്റ്റിൽ ആക്ഷേപിച്ചു.
സിദ്ദീഖിൻ്റെ പോസ്റ്റ് ഇങ്ങനെ:
പാലക്കാട് ജില്ലയില് സേവാഭാരതി പ്രവര്ത്തകരും പോലീസും ചേര്ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്ട്ട് ഇട്ട പ്രവര്ത്തകര് പോലീസിനൊപ്പം പരിശോധന നടത്തുന്നത്.
കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള് ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.