ഹൈദരാബാദ് : ഹൈദരാബാദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു പീഡനക്കേസ് പ്രതികൾക്കുമെതിരെ കേസ്. തെളിവെടുപ്പിനിടെ തങ്ങളുടെ തോക്കുകൾ തട്ടിയെടുത്തു വെടിവച്ചെന്നും രക്ഷപ്പെടാൻ ശ്രമിച്ചെന്നും പൊലീസ് സംഘത്തിന്റെ തലവൻ നൽകിയ പരാതിയിലാണു നടപടി.
അതേസമയം, ഏറ്റുമുട്ടൽ കൊലയിൽ അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് അഭിഭാഷകർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഒരു വിഭാഗം വനിതാ മനുഷ്യാവകാശ പ്രവർത്തകരും തെലങ്കാന ഹൈക്കോടതിയിലും ഹർജി നൽകി. പൊലീസിനെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും തെലങ്കാന ഹൈക്കോടതിക്കും കത്തയച്ചു.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഏഴംഗ സംഘം ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു തെളിവെടുപ്പു നടത്തി. പ്രതികളുടെ മൃതദേഹങ്ങളും പരിശോധിച്ചു. പ്രതികളുടെ പോസ്റ്റ്മോർട്ടം മെഹബൂബ്നഗർ ജില്ലാ ആശുപത്രിയിൽ പൂർത്തിയാക്കി. നടപടികൾ കോടതി നിർദേശപ്രകാരം വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്