തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 104 മണ്ഡലങ്ങളിലും 2016ലേക്കാള്‍ വോട്ടുകള്‍ വര്‍ധിപ്പിച്ച് എല്‍ഡിഎഫുണ്ടാക്കിയത് വന്‍ കുതിപ്പ്. യാതൊരുവിധത്തിലുമുള്ള ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചിട്ടില്ലാത്ത തെരഞ്ഞെടുപ്പില്‍ 36 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് വോട്ടുകുറഞ്ഞത്.
ഇത്തവണ എല്‍ഡിഎഫിന് ഏറ്റവുമധികം വോട്ടു കൂടിയത് പൂഞ്ഞാറിലാണ്. 36398 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് ഇവിടെ കൂടുതലായി ലഭിച്ചത്.
2016ലെ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന എല്‍ഡിഎഫ് സെബാസ്റ്റ്യനിലൂടെ ഇത്തവണ വന്‍ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിലാണ്.
ഉടുമ്പന്‍ ചോല നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ മന്ത്രികൂടിയായ എംഎം മണിയ്ക്ക് ഇത്തവണ 26568 വോട്ടുകളാണ് കൂടിയത്.
കടുത്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് ഇത്തവണ 23873 വോട്ടുകളും വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് 20670 വോട്ടുകളും കളമശ്ശേരിയില്‍ 20533 വോട്ടുകളും ചെങ്ങന്നൂരിൽ 18622 വോട്ടുകളും കൂടി.
കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ വരവാണ് പല പ്രധാന മണ്ഡലങ്ങളിലും എൽ ഡി എഫിന് ഗുണം ചെയ്തതെന്നും ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. പൂഞ്ഞാറിലും ഉടുമ്പൻചോലയിലും കടുത്തുരുത്തിയിലും ചെങ്ങന്നൂരിലുമൊക്കെ മാണി വിഭാഗം നിർണായകമായി.