കോട്ടയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മണ്ഡലത്തിലെ പ്രാദേശിക നേതൃത്വത്തിനെതിരെ ആക്ഷേപവുമായി പ്രവര്‍ത്തകര്‍ രംഗത്ത്. കോണ്‍ഗ്രസിന് മണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്ന ഏറ്റവും മികച്ച നേതാവിനെ മത്സരിപ്പിച്ചിട്ടും കനത്ത തിരിച്ചടി ലഭിച്ചതാണ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെതിരെ തിരിയാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയപ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ചരടുവലിച്ച ഒരു നേതാവ് തന്നെയാണ് സ്ഥാനാര്‍ത്ഥിയെ കാലുവാരിയതിന് പിന്നിലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരു വിധത്തിലും സാധ്യതയുണ്ടായിരുന്നില്ല. ഇതോടെ ഇദ്ദേഹം സ്വന്തം സ്ഥാനാര്‍ത്ഥിയെ കാലുവാരാനുളള നീക്കം നടത്തുകയായിരുന്നു.
ജില്ലയില്‍ നിന്നുള്ള കെപിസിസിയിലെ പ്രധാനിയായ ഈ നേതാവിന്റെ ഒരു സഹോദരന്‍ ഇടതുപക്ഷത്തും മറ്റൊരാള്‍ പിസി ജോര്‍ജിനും വേണ്ടി പരസ്യമായാണ് പ്രവര്‍ത്തിച്ചത്. എക്കാലത്തും കുടുംബത്തിന് വേണ്ടി സ്വന്തം പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന നേതാവാണ് ഇദ്ദേഹമെന്ന് ആരോപണമുയര്‍ന്നിട്ടുള്ളയാളാണ് ഇദ്ദേഹം.
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇദ്ദേഹം അസുഖ ബാധിതനായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇതു യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ അവസാന ഘട്ടമായപ്പോഴേക്കും ഇദ്ദേഹം തിരിച്ചെത്തുകയും ഇടതിനു അനുകൂലമായി രഹസ്യ നീക്കങ്ങള്‍ നടത്തുകയുമായിരുന്നു.
ഇതോടെ മുണ്ടക്കയം ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളില്‍ ഇദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന നേതാക്കളും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. ഇടതു സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണയ്ക്കുന്ന തരത്തില്‍ ഈ നേതാക്കളുടെ ഭാഗത്തു നിന്നും പ്രസ്താവനകളുണ്ടായതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കെപിസിസിയിലെ ഈ പ്രധാനിയുടെ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിനു പിന്നിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. യുഡിഎഫിന്, വിശേഷിച്ച് കോണ്‍ഗ്രസിന് ഏറെ വേരോട്ടമുള്ള മണ്ഡലത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തിയിരുന്നത്.
ഇതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിരാശയാണുള്ളത്. ഇക്കാര്യത്തില്‍ മേല്‍ കമ്മറ്റികള്‍ക്ക് പരാതി നല്‍കിയാലും ഒരു ഗ്രൂപ്പു നേതാവിന്റെ ഇഷ്ടക്കാരനായ ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ ആരും തയ്യാറാകില്ല. ഇതോടെ പ്രദേശത്തെ പാര്‍ട്ടി ഇല്ലാതാകുകയാണെന്ന സത്യം നേതാക്കള്‍ മനസിലാക്കുന്നില്ല എന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.