മലമ്പുഴ: ഇടതുകര കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു. കല്ലേപ്പുള്ളി ആലക്കൽ വീട്ടിൽ പരമേശ്വരൻ്റെ മകൻ അജീഷ് (24) ആണ് മരിച്ചത്. മലമ്പുഴ കുനുപ്പുള്ളിക്ക് സമീപം ബ്രിട്ടീഷ് കനാൽ പാലത്തിനടുത്ത് സുഹ്യുത്തുക്കളായ പ്രജീഷ്, വിജീഷ്, ഹരീഷ് എന്നിവരോടൊപ്പമായിരുന്നു അജീഷും കുളിക്കാനിറങ്ങിയത്.
സുഹ്യുത്തുക്കൾ കുളിച്ചു കയറിയെങ്കിലും, അജീഷ് കുറച്ചു കൂടി നീന്തി കയറാമെന്ന് പറഞ്ഞുവത്രെ. കനാലിൻ്റെ വീതി കുറഞ്ഞ ഭാഗം നീന്തിക്കടന്നതിനു ശേഷം അജീഷിനെ ഒഴുക്കിൽ കാണാതാവുകയായിരുന്നു.
പരിഭ്രാന്തരായ സുഹ്യുത്തുക്കൾ ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കനാൽ വിഭാഗം അധികൃതരുമായി മലമ്പുഴ പോലീസ് ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഇടതുകര കനാൽ ഷട്ടറുകൾ അടച്ചു. തുടർന്ന് ദുരന്തനിവാരണ സേനാംഗങ്ങളെത്തി കനാലിൽ തിരച്ചിൽ നടത്തി.
പാലത്തിനു തെക്കു മാറി ഇരുന്നൂറു മീറ്റർ അകലെ പടലിക്കാടിനു സമീപത്തു നിന്നാണ് അജീഷിൻ്റെ ജഡം കണ്ടെത്തിയത്. ഫാബ്രിക്കേഷൻ തൊഴിലാളികളായ നാലുപേരും പറളിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷം കുളിക്കാനായി കനാലിൽ എത്തുകയായിരുന്നു. അജീഷിൻ്റെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.