ന്യൂഡൽഹി: ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തിൽ കാഴ്ചപരിമിതി മൂലം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 32 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി ചെറിയ മഴ പെയ്തെങ്കിലും വായുനിലവാരം കൂടുതല്‍ മോശമായി. പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
വായുനിലവാര സൂചികയിലെ 0–50 വരെയാണ് ഏറ്റവും നല്ല അവസ്ഥ. ഇന്ന് ഡല്‍ഹിയിലെ മിക്ക നിരീക്ഷണ നിലയങ്ങളിലും വായുനിലവാരം അതീവ ഗുരുതരമായാണു രേഖപ്പടുത്തിയിരക്കുന്നത്.
സൂചികയിലെ ശരാശരി 450 ആയിരിക്കെ രാവിലെ ഒൻപതിന് രേഖപ്പെടുത്തിയ വായു നിലവാരം 473 ആണ്. ഐടിഒ, ആനന്ദ് വിഹാർ, ആർകെ പുരം എന്നിവിടങ്ങളിൽ യഥാക്രമം 488, 483,457 എന്നീ നിലയിലാണ് വായു നിലവാര സൂചിക. പുകമഞ്ഞില്‍ മുങ്ങിയ നഗരത്തിലെ കാഴ്ചപരിധിയും കുറഞ്ഞു.
വടക്കേ ഇന്ത്യയിൽ മലിനീകരണം അസഹനീയമാം വിധം ഉയർന്നെന്നും അതിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ ഡൽഹി സർക്കാർ സ്വീകരിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹി ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നത്. പഞ്ചാബും വ്യാകുലത അറിയിച്ചിട്ടുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റ ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം നാളെ നിലവില്‍വരും.