Advertisment

രണ്ട് ദിവസം മുമ്പ് അജ്മാന്‍ സ്റ്റേഷനില്‍ അബ്ദുള്ള നല്‍കിയ പരാതി തുഷാര്‍ അറിഞ്ഞില്ല ; തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിലേക്ക് വഴിയൊരുക്കിയ സാഹചര്യങ്ങള്‍ ഇങ്ങനെ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്: ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ അജ്മാനിലെ ജയിലിലാണ്. ചെക്ക് കേസിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടാണ് തുഷാര്‍ അജ്മാന്‍ പോലീസിന്റെ പിടിയിലായതെന്നാണ് സൂചന. ബിസിനസ് പങ്കാളിക്കു നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് തുഷാര്‍ കുടുങ്ങിയത്.

Advertisment

publive-image

പത്തു വര്‍ഷം മുമ്പ് നല്‍കിയ ഈ ചെക്ക് സംബന്ധിച്ച തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. എന്നാല്‍ വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

അജ്മാനിലെ വ്യവസായിയായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് രണ്ടു ദിവസം മുന്‍പ് അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ തുഷാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് അറിവ് ഉണ്ടായിരുന്നില്ല. പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ അജ്മാനിലേക്ക് വിളിച്ചു വരുത്തി.

കേരളത്തില്‍ നിന്നും അജ്മാനിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളി ഒരു ഹോട്ടലില്‍ വെച്ച് പരാതിക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കിടയിലാണ് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. എന്നാല്‍ നഷ്ടത്തിലായതോടെ പത്തുവര്‍ഷം മുമ്പ് വെള്ളാപ്പള്ളി കമ്പനി കൈമാറി.

അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറച്ച് പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കാണ് ഇപ്പോള്‍ തുഷാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. തിയതി വെക്കാതെ നല്‍കിയ ചെക്കായിരുന്നു ഇത്.

യു എ യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തിരുന്നെങ്കിലും പരാതിക്കാര്‍ കേസ്  പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചിട്ടില്ല. അതേസമയം, പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്ന വാദവും തുഷാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

Advertisment