ഡൽഹി: ഞായറാഴ്ച ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തില്‍ അല്‍ഭുതകരമായി രക്ഷപ്പെട്ട വര്‍ പങ്കുവെച്ചത് ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ചമോലിയിലെ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയ 16 തൊഴിലാളികളെയാണ് ഐ.ടി.ബി.പി രക്ഷിച്ചത്.
'' തപോവന്‍ തുരങ്കത്തില്‍ ജോലി ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു. പിന്നാലെ ആര്‍ത്തലച്ച് വെളളം തുരങ്കത്തിനുളളിലേക്ക് ഒഴുകിയെത്തി. ഇതെല്ലാം നിമിഷനേരം കൊണ്ടാണ് സംഭവിച്ചത്.
അപകടം നടക്കുന്ന സമയം തൂരങ്കത്തിന്റെ 300മീറ്റര്‍ ഉളളിലായിരുന്നു ഞങ്ങള്‍. തുരങ്കത്തിനുളളില്‍ വെളളത്തിന്റെ അളവ് കൂടിക്കൂടി വന്നു. പലരും രക്ഷയ്ക്കായി ഇരുമ്പ് കമ്പികളില്‍ തുങ്ങിക്കിടന്നു. മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളായിരുന്നു അത്. ഉറ്റവരെ ഒരിക്കലും കാണാന്‍ കഴിയില്ലെന്നും എല്ലാവരും ഉറപ്പിച്ചു ''. ചമോലിയിലെ ധക്ക് ഗ്രാമത്തിത്തില്‍ നിന്നുള്ള സുനില്‍ ദ്വിവേദി ഓര്‍മിക്കുന്നു.
Look at the difficult rescue operation. Looking for survivors in tunnels.
— kamaljit sandhu (@kamaljitsandhu) February 7, 2021
Video courtesy@ ITBP #Uttarakhand_Disaster pic.twitter.com/5asTCfexXR
'' വെള്ളം കയറി കുറേനേരത്തിനു ശേഷം തുരങ്കത്തിനുളളിലെ ജലനിരപ്പ് കുറഞ്ഞുവരുന്നതായി ഞങ്ങള്‍ക്ക് തോന്നി. എത്ര പേര്‍ ആ സമയം ഒപ്പമുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു. വെളളം കുറഞ്ഞപ്പോള്‍ പതിയെ പുറത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. തുരങ്കം നിറയെ വലിയ കല്ലുകളും, ചെളിയുമായിരുന്നു.
വെളിച്ചമില്ലായിരുന്നു. എങ്കിലും പതിയെ മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരുവിടവിലൂടെ സൂര്യപ്രകാശം നേര്‍ത്ത് വരുന്നത് കണ്ടു. ആ സമയം ശുദ്ധവായു ലഭിക്കുന്നതായി തോന്നി. ഭാഗ്യവശാല്‍ ഇതിനിടെ കൂടെയുളള തൊഴിലാളിയുടെ ഫോണിന് റെയ്ഞ്ച് കിട്ടി.
തുടര്‍ന്ന് എന്‍.ടി.പി.സിയിലെ സൂപ്പര്‍വൈസറെ ബ്ന്ധപ്പെടുകയും ഞങ്ങളുളള സ്ഥലം പറഞ്ഞുകൊടുക്കുകയും ചെയ്തു. നിമിഷ നേരംക്കൊണ്ട് ഐ.ടി.ബി.പി ഉദ്യോഗസ്ഥര്‍ എത്തി തുരങ്കത്തിനുളളില്‍ നിന്ന് ഞങ്ങളെ പുറത്തേക്ക് എത്തിച്ചു' സുനില്‍ ദ്വിവേദി പറഞ്ഞു.
നിസാര പരിക്കുകള്‍ മാത്രമാണ് രക്ഷപ്പെട്ട 16 തൊഴിലാളികള്‍ക്കും ഉണ്ടായിരുന്നത്. എല്ലാവരെയും ജോഷിമതിലെ ഐടിബിപിയുടെ ക്യാംപില്‍ എത്തിച്ചതിനുശേഷം രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റി.