ന്യൂഡല്‍ഹി: മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഡെമോക്രസി എന്നത് നമോക്രസി ആയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എഎപിയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. മോദിയുടെ കാലാവധി കഴിഞ്ഞെന്നും മമത പറഞ്ഞു.
”പാര്‍ലമെന്റിന്റെ അവസാനത്തെ ദിവസമാണിത്. മോദിയുടെ കാലാവധി കഴിഞ്ഞു. ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഭീരുക്കള്‍ മരിക്കും, പോരാളികള്‍ വിജയിക്കും. അവര്‍ക്ക് നമ്മളെ അധികനാള്‍ പേടിപ്പിക്കാനാകില്ല. മോദി ഇനിയെന്ത് ചെയ്യും? എന്നെ ജയിലിലേക്ക് അയക്കുമോ? ഏജന്‍സികളെ നമ്മള്‍ക്ക് നേരെ തിരക്കുമോ? നമ്മളെ കൊല്ലുമോ? പേടിക്കുന്നവരല്ല നമ്മള്‍” മമത പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ ഒരുമിച്ച് പോരാടുമെന്നും രാജ്യത്തിനായി തന്റെ ജീവന്‍ ത്യാഗം ചെയ്യാന്‍ പോലും തയ്യാറാണെന്നും മമത പറഞ്ഞു. ” വ്യവസാകളോട് പറഞ്ഞത് പോയി കിടന്നുറങ്ങൂ ഇല്ലെങ്കില്‍ ഗബ്ബര്‍ സിങ് വരുമെന്നാണ്, രാഷ്ട്രീയക്കാരോടും പറഞ്ഞു ഗബ്ബര്‍ വരുമെന്ന്, കര്‍ഷകരോടും പറഞ്ഞു ഗബ്ബര്‍ വരുമെന്ന്, എത്ര ഗബ്ബര്‍ ഉണ്ട് ശരിക്കും?” മമത ചോദിച്ചു.
മോദി സര്‍ക്കാരിന്റെ രാമന്റെ ഭരണമല്ലെന്നും ദുശ്ശാസനന്റെ ഭരണമാണെന്നായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം. മോദിയേയും അമിത് ഷായേയും ദുശ്ശാസനോടും ദുര്യോധനനോടുമാണ് യെച്ചൂരി താരതമ്യം ചെയ്തത്.
ഇന്ത്യയ്ക്കായി മോദി ഒന്നും ചെയ്തിട്ടില്ല. രാമന്റെ ഭരണമല്ല ദുശ്ശാസനന്റെ ഭരണമാണ് നടക്കുന്നത്. രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് പകരം ബിജെപിയുടെ നിയമങ്ങളാണ് മോദി നടപ്പിലാക്കുന്നത്. മോദി ദുശ്ശാസനനും അമിത് ഷാ ദുര്യോധനനുമാണ്. മോദി സര്‍ക്കാരിന്റേത് സമ്പന്നരെ മാത്രം സഹായിക്കുന്ന നയമാണെന്നും യെച്ചൂരി പറഞ്ഞു.
ഏകാധിപത്യം അവസാനിപ്പിക്കു, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് എഎപി ജന്ദര്‍ മന്ദറില്‍ റാലി നടത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പിന്തുണയുമായി എത്തിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എസ്പി നേതാവ് രാം ഗോപാല്‍ യാദവ്, ത്രിലോക് ത്യാഗി തുടങ്ങിയവരും വേദിയിലെത്തി.
രാജ്യത്തിന് വേണ്ടി നിരവധി രക്തസാക്ഷികള്‍ ജീവന്‍ നല്‍കിയിട്ടുണ്ട്. അവരുടെ ത്യാഗങ്ങളെ സ്മരിച്ച് നിശബ്ദരായി സ്വേച്ഛാധിപത്യത്തെ നേരിടാനാകില്ലെന്ന് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉപവാസത്തിന് പിന്നാലെ എഎപി റാലിയും പ്രതിപക്ഷ കൂട്ടായ്മയുടെ വേദിയായി മാറുകയാണ്. അതേസമയം, പാര്‍ലമെന്റിന് പുറത്ത് ടിഡിപി എംപിമാര്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.