അഹമ്മദാബാദ്: ഇന്ത്യയും അമേരിക്കയും തമ്മിൽ 21000 കോടിയിലേറെ രൂപയുടെ പ്രതിരോധ കരാറിൽ ഒപ്പിടുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആദ്യ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ട്രംപ് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടന്ന നമസ്തെ ട്രംപ് പരിപാടിയിലാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച തന്നെ പ്രതിരോധ കരാർ ഒപ്പിടും. ഇന്ത്യയുമായുള്ള ബന്ധം വളർത്താനാണ് താൻ ഇന്ത്യയിലേക്ക് വന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ നടക്കും. ഇന്ത്യ തങ്ങളുടെ സുപ്രധാന പ്രതിരോധ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ സുഹൃത്താണെന്നും ഇന്ത്യയിൽ ലഭിച്ച സ്വീകരണത്തിന് നന്ദി പറയുന്നതായും ട്രംപ്. ഇവിടെ ലഭിച്ച ആതിഥേയത്വത്തിനും നന്ദി പറയുന്നു. മോദി ഇന്ത്യയുടെ ചാംപ്യനാണ്. ഇവിടെ ലഭിച്ച സ്വീകരണം എന്നും ഓർക്കും. 8000 കിലോമീറ്റർ യാത്ര ചെയ്ത് ഇവിടെയെത്തിയത് ഇന്ത്യയെ അമേരിക്ക സ്നേഹിക്കുന്നുവെന്ന് പറയാനാണ്. ഞങ്ങളുടെ ഹൃയങ്ങളിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും ട്രംപ് പറഞ്ഞു.