സാൻഫ്രാൻസിസ്കോ: തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ കാപ്പിറ്റോൾ മന്ദിരത്തിൽ അനുയായികൾ നടത്തിയ അക്രമങ്ങളിൽ പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ച് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റർ നടപടി തിരുത്തി ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക്.
യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതിനു പിന്നാലെ ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ട്വിറ്ററിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചതോടെയാണ് ഇലോണ്‍ മസ്‌ക്കിന്റെ പ്രഖ്യാപനം. ഇലോണ്‍ മസ്‌ക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപ് ട്വിറ്ററിൽ തിരികെയെത്തി.
പോളിൽ പങ്കെടുത്തവരിൽ 51.8 ശതമാനം ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന നിലപാട് എടുത്തു. 48.2 ശതമാനം ആളുകൾ പ്രതികൂലിച്ചു. ജനത്തിന്റെ വാക്കുകൾ തന്നെ ദൈവത്തിന്റെതുമെന്നും അതിനാൽ ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റർ നടപടി തിരുത്തുകയാണെന്നു ഇലോണ്‍ മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്‌തു.