ദുബായ് ∙ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. 5 പേര്‍ക്ക് പരിക്കുണ്ട് . തിരുവനന്തപുരം സ്വദേശി അതുൽ ഗോപൻ (24), എറണാകുളം സ്വദേശി അർജുൻ.വി. തമ്പി (24) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഇടുക്കി കുമളി സ്വദേശി ബിനുവിനെ റാസൽഖൈമ സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. റാസൽഖൈമയിലെ റാക് ഹോട്ടൽ ജീവനക്കാരാണ് അപകടത്തിൽപെട്ടത്.
തിരുവനന്തപുരം കരമന സ്വദേശി ശോഭ മന്ദിരത്തില്‍ ഗോപകുമാര്‍ രാമചന്ദ്രന്‍ നായരുടെ മകനാണ് അതുൽ ഗോപൻ. എറണാകുളം ആലുവ സ്വദേശിയാണ് അർജുൻ വിമല്‍ തമ്പി എന്നിവരാണ് മരിച്ചത്. അതുലിന്റെ പിതാവ് ഗോപകുമാർ രാമചന്ദ്രൻ നായർ ജർമനിയിലാണുള്ളത്. അനിതാകുമാരിയാണ് മാതാവ്.
വാഹനാപകടത്തിൽപ്പെട്ട അഞ്ച് പേരും ഒന്നിച്ച് ജോലി ചെയ്ത് താമസിക്കുന്നവരും അടുത്ത സുഹൃത്തുക്കളുമാണ്. അഞ്ച് പേരും ഏതാണ്ട് സമപ്രായക്കാരുമാണ്. ജോലി കഴിഞ്ഞുള്ള സമയം അഞ്ച് പേരും വെറുതെ വാഹനത്തിൽ യാത്ര പുറപ്പെട്ടപ്പോഴായിരുന്നു അപകടം.
കാർ അമിത വേഗതയിൽ ആയിരുന്നുവെന്നും നിയന്ത്രണം വിട്ട വാഹനം നിരവധി തവണ തലകീഴായി മറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. രാവിലെയാണ് അപകട വിവരം അറിഞ്ഞതെന്ന് മാമുറ പൊലീസ് സ്റ്റേഷൻ ചീഫ് ലഫ് കേണൽ വലീദ് മുഹമ്മദ് ഖാൻഫസ് അറിയിച്ചു. ഉടൻ തന്നെ ട്രാഫിക് പട്രോൾ വാഹനവും ആംബുലൻസും മെഡിക്കൽ സംഘവും സ്ഥലത്തേക്ക് തിരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
റാസൽഖൈമ പാലത്തിന്റെ ഭാഗത്തുനിന്നും വരികയായിരുന്ന ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. തുടർന്ന് വാഹനം കറങ്ങുകയും തലകീഴായി നിരവധി തവണ മറിയുകയും ചെയ്തു. ഒടുവിൽ റോഡിന്റെ വലതുവശത്താണ് കാർ നിന്നതെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. പരുക്കേറ്റവരെയും മരിച്ചവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു