അബുദാബി: മാർച്ച് 1നു മൂൻപ് വീസാ കാലാവധി കഴിഞ്ഞവർ ഈ മാസം 31നു മുൻപ് യുഎഇ വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിഎ) അറിയിച്ചു. നിയമലംഘകർക്കു ശിക്ഷ കൂടാതെ രാജ്യം വിടാൻ നൽകിയ ആനുകൂല്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചു. ജനുവരി ഒന്നു മുതൽ പരിശോധന ശക്തമാക്കും. പിടിക്കപ്പെടുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. വിവരങ്ങൾക്ക്: 800 453
വീസാ നിയമലംഘകരുടെ സ്പോൺസർഷിപ്പിൽ ആശ്രിതരുണ്ടെങ്കിൽ അവരും യഥാസമയം രാജ്യം വിടണം.നിക്ഷേപകരോ ഏതെങ്കിലും സ്ഥാപനത്തിന്റെ ബിസിനസ് പങ്കാളികളോ ആണെങ്കിൽ നിയമപരമായ നടപടികളും കേസുകളും പൂർത്തിയാക്കിയാലേ രാജ്യം വിടാനൊക്കൂ.
മാർച്ച് ഒന്നിനു മുൻപ് സന്ദർശക, ടൂറിസ്റ്റ് വീസകളിൽ യുഎഇയിൽ എത്തുകയും കോവിഡ് മൂലം രാജ്യാന്തര വിമാന സർവീസ് നിർത്തലാക്കിയതോടെ മടങ്ങാൻ കഴിയാതിരുന്നവർക്ക് പിഴ കൂടാതെ ഡിസംബർ 31നകം രാജ്യം വിടാം.
അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളം വഴി പോകുന്നവർ വിമാന ടിക്കറ്റും പാസ്പോർട്ടുമായി 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തി നടപടി പൂർത്തിയാക്കണം.
ദുബായ്, അൽമക്തൂം രാജ്യാന്തര വിമാനത്താവളം വഴിയാണ് പോകുന്നതെങ്കിൽ വിമാനത്താവളത്തിലെ ദുബായ് സിവിൽ എവിയേഷൻ സെക്യൂരിറ്റി സെന്ററിൽ യാത്രയ്ക്കു 48 മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം.