കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് നിന്നും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും കേരള ഹൈക്കോടതിയിൽ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. ഇരുവരും വിദ്യാര്‍ത്ഥികളാണെന്നും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്നും ജാമ്യഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.
"ഇൻക്വിലാബ് സിന്ദാബാദ്" എന്നും "മാവോയിസം സിന്ദാബാദ്" എന്നുമാണ് മുദ്രാവാക്യം വിളിച്ചത്. അല്ലാതെ സിപിഐ എംഎല്ലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചിട്ടില്ല. ഇരുവരുടെയും പക്കൽ നിന്നും വീട്ടിൽ നിന്നും കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന ലഘുലേഖകൾ യുഎപിഎ ചുമത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.
അലൻ ഷുഹൈബും താഹ ഫൈസലും വിദ്യാര്‍ത്ഥികൾ മാത്രമാണെന്ന് പറയുന്ന ഹര്‍ജിയിൽ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന പൊലീസ് വാദങ്ങൾ തള്ളുന്നു. അതേസമയം കേസിൽ ഇരുവര്‍ക്കും ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചേക്കില്ല എന്നാണ് വിവരം.
ഇരുവരുടെയും റിമാന്റ് റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കിയിട്ടില്ല. നേരത്തെ ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിവിധി ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.