തിരുവല്ല: യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞുകോശി പോളിന്റെ തോല്‍വിക്ക് പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി. സ്വന്തം സ്ഥാനാര്‍ത്ഥിയെ കാലുവാരിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വലിയ രോഷമാണ് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി തിരുവല്ലയില്‍ എത്തിയാല്‍ ഇവരെ കായികമായി നേരിടുമെന്ന് തന്നെയാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
തിരുവല്ലയിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ പിജെ കുര്യന്‍, ജോസഫ് എം പുതുശേരി, വിക്ടര്‍ തോമസ്, വര്‍ഗീസ് മാമന്‍ എന്നിവരെ പേരെടുത്ത് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം. ഇവര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പരസ്യമായി ശ്രമിച്ചെന്നാണ് ആക്ഷേപം.
ഇവര്‍ നാലു പേരും അവലോകന യോഗത്തിന്റെ പേരില്‍ മണ്ഡലത്തില്‍ കാലു കുത്തിയാല്‍ തല്ലുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. തിരുവല്ലയില്‍ ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയിട്ടും നേതാക്കള്‍ പാലം വലിച്ചെന്നാണ് ആക്ഷേപം. ഓരോ നേതാവും നടത്തിയ മുന്നണി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഓഡിയോ സന്ദേശം പ്രചരിപ്പിക്കുന്നത്.
ചില പ്രാദേശിക നേതാക്കള്‍ക്കെതിരെയും കടുത്ത വിമര്‍ശനമുണ്ട്. ഓരോ നേതാവിന്റെയും വാര്‍ഡില്‍ ഒട്ടിച്ച പോസ്റ്ററിന്റെ കണക്കുപോലും പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. സ്ഥാനാര്‍ത്ഥി കുഞ്ഞുകോശി പോളിന്റെ പക്കല്‍ നിന്നും പണം വാങ്ങിയിട്ട് പറ്റിച്ചു എന്നാണ് പ്രാദേശിക നേതാക്കളെപ്പറ്റിയുള്ള ആക്ഷേപം.
യുഡിഎഫിന്റെ നിയോജക മണ്ഡലത്തിലെ ഭാരവാഹികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശബ്ദ സന്ദേശം അയച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി തുടങ്ങിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചിട്ടുള്ളത്. ഇത്തവണ മാത്യു ടി തോമസും കുഞ്ഞുകോശി പോളുമായി കടുത്ത മത്സരമാണ് നടന്നത്.