കോട്ടയം: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കം തുടരുന്നു.
ജില്ലായിലാകെ 500 പ്രവർത്തകർ തികച്ചില്ലാത്ത കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 9 സീറ്റുകൾ അനുവദിച്ചിട്ടും ജില്ലയിൽ അതിന്റെ പത്തിരട്ടി ശക്തിയുള്ള മുസ്ലിം ലീഗിന് ഒരു സീറ്റുപോലും അനുവദിക്കാൻ തയ്യാറാകാത്തതാണ് ലീഗിനെ ചോടിപ്പിച്ചിരിക്കുന്നത്.
എരുമേലി ഡിവിഷൻ മാത്രമാണ് ലീഗ് ആവശ്യപ്പെട്ടത്. അത് നൽകിയില്ലെങ്കിൽ 5 ഡിവിഷനുകളിൽ റിബലായി മത്സരിക്കാനാണ് ലീഗ് തീരുമാനം. അതിന് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെയും അനുമതിയുണ്ട്.
കേരളാ കോൺഗ്രസിന് 9 സീറ്റുകൾ അനുവദിച്ചതാണ് ലീഗിനെയും പ്രകോപിപ്പിച്ചത്. ജില്ലയിൽ ഒറ്റ ഗ്രാമപഞ്ചായത്തിൽപോലും 10 വോട്ടുകൾ തികച്ചില്ലാത്ത പാർട്ടിയാണ് ജോസഫ് വിഭാഗം.
എന്നാൽ പൂഞ്ഞാർ, പാറത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകള്‍, ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളില്‍ ഭൂരിപക്ഷം വാര്‍ഡുകളിലും നിര്‍ണായക ശക്തിയാണ് മുസ്ലീം ലീഗ്.
ഇത് അവഗണിക്കുന്ന യുഡിഎഫ് നയത്തിനെതിരെ ശക്തമായി പ്രതികരിക്കാനാണ് ലീഗിന്‍റെ തീരുമാനം. ലീഗ് ജില്ലാ പ്രസിഡന്‍റ് അസീസ് ബഡായിക്കുവേണ്ടിയാണ് എരുമേലി ആവശ്യപ്പെട്ടത്.
9 സീറ്റുകള്‍ നേടിയ ജോസഫ് വിഭാഗത്തിന് പല ഡിവിഷനുകളിലും മത്സരിക്കാന്‍ ആളില്ല. കിടങ്ങൂരില്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍കൊണ്ട് 4 തവണ പാര്‍ട്ടി മാറിയ ജോസ്മോന്‍ മുണ്ടക്കലാണ് സ്ഥാനാര്‍ഥി.
ഭരണങ്ങാനത്ത് ജോസഫിന്‍റെ ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍ തന്നെ മത്സരിക്കണമെന്നതാണ് നിലവിലെ സ്ഥിതി. സജിക്ക് നിയമസഭയിലേയ്ക്ക് മത്സരിക്കാനാണ് ആഗ്രഹം.
കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ തിരഞ്ഞുനടക്കുകയാണ്. പിജെ ജോസഫിന്‍റെ ചില ബന്ധുക്കള്‍ പാറത്തോട് പഞ്ചായത്തിലുള്ളതാണ് ആ മേഖലയിലെ ആകെയുള്ള കേരളാ കോണ്‍ഗ്രസ്. അവരിലൊരാളും ജോസ് വിഭാഗത്തിനൊപ്പം ചേരാന്‍ ചര്‍ച്ച നടത്തിയിരുന്നു.
വെള്ളൂരില്‍ പിജെ ജോസഫിന്‍റെ മരുമകന്‍ പോള്‍സണാണ് സ്ഥാനാര്‍ഥി. അതുമാത്രമാണ് ജോസഫ് വിഭാഗത്തിന്‍റെ ഉറച്ച സ്ഥാനാര്‍ഥി. അദ്ദേഹമാണെങ്കില്‍ കഴിഞ്ഞ തവണ വൈക്കത്ത് മത്സരിച്ച് തോറ്റതാണ്.
മോന്‍സ് ജോസഫിന്‍റെ മണ്ഡലമായ കുറവിലങ്ങാട്ടുപോലും ഇപ്പോഴും സ്ഥാനാര്‍ഥിയെ ഉറപ്പിച്ചിട്ടില്ല. ഒടുവില്‍ ഗ്രാമപഞ്ചായത്തില്‍ മത്സരിക്കേണ്ട സാഹചര്യത്തിലുള്ളവരെയാണ് ഇപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്.
ഇത് കോണ്‍ഗ്രസ് അണികളില്‍നിന്നും വന്‍ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. അതിനിടയിലാണ് ലീഗിന്‍റെ പ്രതിഷേധം.