ന്യൂഡൽഹി∙ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു ബിഎസ്പിയും സമാജ്‍വാദി പാര്‍ട്ടിയും തനിച്ചു കൈകോര്‍ത്തു. 15 സീറ്റുകള്‍ നല്‍കിയാല്‍ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന കോണ്‍ഗ്രസിന്‍റെ വാദം തള്ളി സോണിയാഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും മത്സരിക്കാന്‍ 2 സീറ്റുകള്‍ മാത്രം നല്‍കാമെന്നാണ് മായാവതിയും അഖിലേഷും പറഞ്ഞത്. ഇതോടെ വിശാലസഖ്യ സാധ്യതകള്‍ വഴിമുട്ടി തനിച്ചു മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ഇതോടെ യുപിയിലെ ലോക്സഭാ സീറ്റുകളിലേക്കു വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസും തിരക്കിട്ട കൂടിയാലോചനകള്‍ തുടങ്ങി. 15-20 സീറ്റുകള്‍ ഇവിടെ നേടാനാണ് കോണ്‍ഗ്രസിന്‍റെ ലക്‌ഷ്യം. അതിനു തക്ക സ്ഥാനാര്‍ഥികളെ രംഗത്തിറക്കി വിജയതന്ത്രങ്ങള്‍ മെനയാനാണ് നീക്കം. പ്രിയങ്കാ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി യുപിയില്‍ പോരിനിറങ്ങാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
യുപിയില്‍ എസ്പി–ബിഎസ്പി സഖ്യം 50 സീറ്റുകള്‍ വരെ നേടുമെന്ന്‍ എബിപി സര്‍വേ പറഞ്ഞിരുന്നു. ഈ സഖ്യം തുടര്‍ന്നാല്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിന് കേവല ഭൂരിപക്ഷം കിട്ടില്ലെന്നാണ് പ്രവചനം . എങ്കിലും 247 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് എബിപി സര്‍വേ പ്രവചിക്കുന്നത്.
എസ്പി–ബിഎസ്പി സഖ്യം നിലവില്‍ വന്നാല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തില്ലെന്ന് സര്‍വേ പറയുന്നു. എബിപി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വേ ഫലത്തിലാണ് എസ്പി-ബിഎസ്പി സഖ്യം ബിജെപിക്കു വന്‍ തിരിച്ചടിയാകുമെന്നു പ്രവചിക്കുന്നത്.
അഥവാ എസ്പി-ബിഎസ്പി സഖ്യം ഉണ്ടായില്ലെങ്കില്‍ 291 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്. 2014ല്‍ യുപിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 71 ഇടത്തും ബിജെപി സഖ്യമാണു ജയിച്ചത്. എസ്പിയും ബിഎസ്പിയും ഒന്നിച്ചു നിന്നാല്‍ ഇത് കഷ്ടി 20 ല്‍ താഴെ മാത്രമായി ഒതുങ്ങാനാണ് സാധ്യതയത്രെ.