വാളയാർ: നവോത്ഥാനം നടന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ദളിത് പീഡനങ്ങൾ വർധിക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ സെക്രട്ടറി മതി അംബേദ്കർ.
വാളയാറിൽ ദലിത് സഹോദരിമാർ കൊല ചെയ്യപ്പെട്ടതാണെന്ന് ബോധ്യം ഉണ്ടായിട്ടും പ്രതികൾ അനായാസേന രക്ഷപ്പെട്ടത് സർക്കാരിന്‍റെ ദളിത് വിരുദ്ധതയുടെ മറ്റൊരു മുഖമാണെനും കൊലയാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഈ ജനതക്ക് നിയമ വ്യവസ്ഥയിൽ വിശ്വാസം എങ്ങനെ നിലനിൽക്കുമെന്നും അദ്ദേഹം ചോദിച്ചു .
വാളയാർ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് കേസിൽ പുനരന്വേഷണം നടത്തുക, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെൻറ് വാളയാർ അട്ടപ്പള്ളത്തു നിന്ന് പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡൻറ് ഫസ്ന മിയാൻ സ്വാഗതം ആശംസിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ലുക്മാൻ, ദേശീയ എക്സ്ക്യുട്ടിവ് കമ്മിറ്റിയംഗങ്ങളായ അജീഷ് കിളിക്കോട്ട് , എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സാബിർ അഹ്സൻ നന്ദി പറഞ്ഞു.