ചെന്നൈ : ആരോഗ്യസ്ഥിതി വഷളായി കാവേരി ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു സന്ദര്‍ശിച്ചു. തമിഴ്നാട് ഗവർണർ ബൻവരിലാൽ പുരോഹിതും ഒപ്പമുണ്ടായിരുന്നു. മകന്‍ എം കെ സ്റ്റാലിന്‍, മകള്‍ കനിമൊഴി എക്സ് എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു.
കരുണാനിധി കിടക്കുന്ന കട്ടിലിനരികിലെത്തി അദ്ദേഹത്തെ നേരില്‍ കാണുകയായിരുന്നു ഉപരാഷ്ട്രപതി. മുന്‍പ് ജയലളിത അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോള്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യ നായിഡു ചെന്നൈയില്‍ 2 ദിവസം ക്യാമ്പ് ചെയ്തിട്ടും ജയലളിതയെ മരണം വരെ നേരില്‍ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല.
ആരും ജയലളിതയെ നേരില്‍കണ്ടതായി ഇതുവരെ വിവരം പുറത്തുവന്നിട്ടില്ല. രാഹുല്‍ ഗാന്ധിയും ദേശീയ നേതാക്കളില്‍ മിക്കവരും അന്ന് ജയലളിതയെ കാണാന്‍ എത്തിയിരുന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. പിന്നീട് ഇത് വിവാദമായി മാറുകയും ചെയ്തിരുന്നു.
അതുപോലെ സംഭവിക്കാതിരിക്കാനാണ് വിഐപികള്‍ക്ക് മാത്രം കരുണാനിധിയെ നേരില്‍ കാണാന്‍ അവരം നല്‍കിയിരിക്കുന്നത്. എന്നാല്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ട്.