കൽപറ്റ : ഷെഹ്‌ല പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങളുമായി ബത്തേരി താലൂക്ക് ആശുപത്രിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡ്യൂട്ടി ഡോക്ടർ. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോൾ ആശുപത്രിയിൽ ആവശ്യത്തിന് പ്രതിവിഷം ഇല്ലായിരുന്നുവെന്ന് ഡോ. ജിസ മെറിൻ ജോയി പറഞ്ഞു. ആന്റി വെനം സ്റ്റോക്കുണ്ടായിട്ടും നൽകിയില്ലെന്ന പേരിലാണ് ജിസയ്ക്കെതിരെ നടപടിയെടുത്തത്.
എന്നാൽ, ആശുപത്രിയിൽ 6 വയൽ ആന്റി വെനം മാത്രമേ സ്റ്റോക്കുണ്ടായിരുന്നുള്ളൂവെന്നു ഡോക്ടർ പറഞ്ഞു. ഉഗ്രവിഷമുള്ള പാമ്പ് കടിച്ചാൽ ചികിത്സയ്ക്കു കുറഞ്ഞത് 10 വയൽ മരുന്നു വേണം. കുട്ടികളെ ചികിത്സിക്കാൻ ആവശ്യമായ ഉപകരണങ്ങളും ഇല്ലായിരുന്നു. സ്റ്റോക്കുണ്ടായിരുന്ന പ്രതിവിഷം കൊടുക്കാൻ ഞാൻ തയാറായിരുന്നു. എന്നാൽ, മുതിർന്ന ഡോക്ടറുടെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണു കുട്ടിയെ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തത്- ഡോക്ടർ പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ ആന്റി വെനം ആവശ്യത്തിനു സ്റ്റോക് ഉണ്ടായിരുന്നുവെന്ന് വയനാട് ഡിഎംഒ ഡോ. ആർ. രേണുക. ആ സമയത്ത് 16 വയൽ അവിടെയുണ്ട്. മുഴുവൻ ഒരുമിച്ചല്ല കൊടുക്കുന്നത്. 10 വയൽ ആദ്യം കൊടുക്കണം. ഒരു വയൽ പോലും ഡ്യൂട്ടി ഡോക്ടർ ഷെഹ്‌ലയ്ക്കു കൊടുത്തില്ല. ആ സമയത്തിനകം കൽപറ്റയിൽ നിന്നോ മാനന്തവാടിയിൽ നിന്നോ മരുന്നു കൊണ്ടുവരാമല്ലോ.
ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളെ ചികിത്സിക്കാൻ പീഡിയാട്രിക് വെന്റിലേറ്റർ വേണമെന്നില്ല. ഡോക്ടറുടെ ഭാഗത്തുനിന്ന് കാലതാമസം സംഭവിച്ചുവെന്നാണു കണ്ടെത്തൽ. ഡോക്ടർക്ക് ഇനിയും പറയാനുണ്ടെങ്കിൽ അന്വേഷണത്തിൽ പറയട്ടെ– ഡിഎംഒ വ്യക്തമാക്കി.