ചിക്കാഗോ: ഇന്ത്യന്‍ അമേരിക്കന്‍ സതേണ്‍ ഇല്ലിനോയ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി പ്രവീണ്‍ വര്‍ഗീസിന്റെ ജീവിതവും മരണവും ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ഡിസ്‌കവറി പ്ലസില്‍ ഇന്ന് (ചൊവ്വാഴ്ച) മുതല്‍ പ്രദര്‍ശനമാരംഭിക്കും.
ഹൂ കില്‍ഡ് മൈ സണ്‍ (Who Killed My Son) എന്നാണ് ഡോക്യുമെന്ററിക്ക് നല്‍കിയിരിക്കുന്ന പേര്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമാണ്.
2014 ല്‍ ഇല്ലിനോയ് കാര്‍ബണ്‍ഡെയില്‍ ഒരു ഹൌസ് പാര്‍ട്ടിക്ക് പോയ ശേഷം പ്രവീണിനെ കുടുംബാംഗങ്ങള്‍ ജീവനോടെ കണ്ടിട്ടില്ല. 19 വയസ്സ് പ്രായമുണ്ടായിരുന്ന പ്രവീണിന്റെ മൃതദേഹം അഞ്ചു ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
പ്രവീണിന്റെ മരണത്തില്‍ സംശയാസ്പദമായ ഒന്നുമില്ലെന്നും, മയക്കു മരുന്നോ മദ്യമോ ആയിരിക്കും മരണത്തിലേക്ക് നയിച്ചതെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രവീണ്‍ വര്‍ഗീസിന്റെ മാതാവ് ലവ്‌ലി വര്‍ഗീസിന് തന്റെ മകനെക്കുറിച്ച് കൂടുതല്‍ അറിയുന്നത് കൊണ്ട് ഊഹാപോഹങ്ങള്‍ എല്ലാം തള്ളിക്കളയുകയും, മകന്‍ കൊല്ലപ്പെട്ടതാണെന്ന് ഉറച്ച് വിശ്വസിക്കുകയും പ്രവീണിന്റെ ഘാതകനെ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ തന്നെ നിയമപോരാട്ടം നടത്തുകയും ചെയ്തു.
ഒരു ഘട്ടത്തില്‍ കേസ്സില്‍ പ്രതിയെ കണ്ടെത്തിയതായും, പ്രതി കുറ്റം സമ്മതിച്ചതായും നീതിന്യായ കോടതി ശിക്ഷിക്കുകയും ചെയ്യുമെന്ന് വ്യാപകമായ പ്രചാരണവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നു വരെ പ്രതി ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രവീണിന്റെ കുടുംബാംഗങ്ങളെ കൂടുതല്‍ വേദനയിലേക്ക് തള്ളി നീക്കിയിട്ടുള്ളത്. ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയെ നിരപരാധിയാണെന്ന് വിധിയെഴുതിയത് അപൂര്‍വ്വ സംഭവമായിരുന്നു.
ടെക്‌സസ് ക്രൂ പ്രൊഡക്ഷനാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. ഡയാന സ്പെരെസയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യുസര്‍.