ന്യൂഡല്‍ഹി: ട്വിറ്ററിന് വീണ്ടും മുന്നറിയിപ്പ് നല്‍കി ഡല്‍ഹി ഹൈക്കോടതി. പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കില്‍ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്വിറ്റര്‍ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു.
ഒടുവിൽ സ്കാൻ ചെയ്ത സത്യവാങ്മൂലത്തിന്റെ പകർപ്പ് ജൂലൈ 11 ന് സമർപ്പിക്കുമെന്ന് ട്വിറ്റർ വ്യക്തമാക്കി. കേസ് ജൂലൈ 28 ലേക്ക് മാറ്റി. അതേസമയം ഐടി ചട്ടങ്ങള്‍ക്ക് എതിരായ ഹൈക്കോടതികളിലെ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതികളിലെ എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
അതിനിടെ, ഇന്ത്യയിൽ ജീവിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങൾക്കു വിധേയരാകണമെന്നു പുതുതായി ചുമതലയേറ്റ ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ ഐടി ചട്ടങ്ങളെച്ചൊല്ലി കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള ഭിന്നിപ്പിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.