ന്യൂഡല്‍ഹി: യെസ് ബാങ്ക് പ്രതിസന്ധിക്ക് കാരണം യു.പി.എ ഭരണകാലത്തെ സാമ്പത്തിക നയമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.
2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് ഭരിച്ച പത്തു വര്‍ഷം അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലെ പിഴവു കാരണം ഈ സര്‍ക്കാരിനു നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. 2014- ന് മുന്‍പ് നല്‍കിയ കിട്ടാകടങ്ങളാണ് യെസ് ബാങ്കിലെ പ്രതിസന്ധിക്കു കാരണം.
അനില്‍ അംബാനി ഗ്രൂപ്പ്, ഡിച്ച്.എഫ്.എല്‍, ഐ.എല്‍.എഫ്.എസ്, വോഡഫോണ്‍ എന്നീ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കാണ് യെസ് ബാങ്ക് വായ്പ നല്‍കിയത്. യുപിഎ സര്‍ക്കാരാണ് ഉത്തരവാദി. 2017 മുതല്‍ ആര്‍ബിഐ നിരീക്ഷിച്ചു വരികയാണ്. പിന്‍വലിക്കാവുന്ന തുകയുടെ പരിധി അന്‍പതിനായിരമാക്കിയതു താല്‍ക്കാലിക ക്രമീകരണം മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു.
നിക്ഷേപകര്‍ ഭയപ്പെടേണ്ടതില്ലെന്നും ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ സിബിഐയും അന്വേഷണ ഏജന്‍സികളും പരിശോധിച്ചു വരികയാണെന്നും നിര്‍മല സീതാരാമന്‍ നേരത്തേ പറഞ്ഞിരുന്നു. ജീവനക്കാരുടെ ശമ്പളം ഒരു വര്‍ഷത്തേയ്ക്ക് ഉറപ്പാക്കിയിട്ടുണ്ട്. യെസ് ബാങ്കില്‍ നിക്ഷേപം നടത്താന്‍ എസ്.ബി.ഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എസ്.ബി.ഐ ചെയര്‍മാന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തി.
അതേസമയം, വിഷയത്തില്‍ രാഷ്ട്രീയം ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മോഡിയും അദ്ദേഹത്തിന്റെ ആശയങ്ങളും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ബി.ജെഴപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയാണ് ഇതിനു മറുപടി പറഞ്ഞത്. ഇന്ത്യയിലെ ബാങ്കുകളുടെയും സമ്പദ് രംഗത്തിന്റെയും തകര്‍ച്ചയ്ക്കു മുന്‍ ധനമന്ത്രി പി.ചിദംബരമാണ് ഉത്തരവാദിയെന്നു മാളവ്യ ആരോപിച്ചു.