ബെംഗളുരു: മഹാരാഷ്ട്രയിലെ നാടകീയതകൾക്കൊടുവിൽ ബിജെപിയിതര സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഇനി എല്ലാ ശ്രദ്ധയും കർണാടകത്തിലേക്കാണ്. കർണാടകത്തിൽ അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും.
അധികാരത്തിൽ തുടരണമെങ്കിൽ ആറ് സീറ്റുകളെങ്കിലും മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വേണം. ഇല്ലെങ്കിൽ കോൺഗ്രസ് - ജെഡിഎസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് അധികാരം
നഷ്ടമാകും.
അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ്‍വാഡ്, കെആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവാജി നഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പുര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മറുകണ്ടം ചാടിയതിനാല്‍ അയോഗ്യരാക്കപ്പെട്ട 17 പേരില്‍ 13 പേര്‍ക്കും ബിജെപി അതേ മണ്ഡലങ്ങളില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഒപ്പം നിന്നവരാണ് ഇതില്‍ പലരും.
ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം, നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്‍പി എംഎല്‍എയുടെ പിന്തുണയും ചേര്‍ന്നാല്‍ 101 ആയി. ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.
നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പയ്ക്കുള്ളത്. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ വീണത്.
ഇതിന് പിന്നാലെ, സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ മറുകണ്ടം ചാടിയ എംഎല്‍എമാരെ അയോഗ്യരാക്കി.മസ്‍കി, ആര്‍ആര്‍ നഗര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഇവിടത്തെ തെരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കാതെ നീട്ടി വച്ചത്.