റിയാദ്: വർദ്ധിച്ചു വരുന്ന കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും കൃത്യമായ ആരോഗ്യ പരിരക്ഷയുടെ അഭാവത്തിലും നിരവധി മലയാളികൾ ദാരുണമായി മരണത്തിന് കീഴടങ്ങേണ്ടി വന്ന സൗദിയിലെ സാഹചര്യത്തിൽ പ്രത്യേകിച്ചും റിയാദിലെ സാഹചര്യത്തിൽ ക്രിയാത്മകമായി ഇടപെടണമെന്നും ആവശ്യമായ ആരോഗ്യപരിപാലന സംവിധാനം ഉറപ്പാക്കാൻ എംബസിയുടെ ഇടപെടൽ ഉണ്ടാവണമെന്നും കാണിച്ച് യൂത്ത് ഇന്ത്യ റിയാദ് കേരളത്തിലെ ഇരുപത് എം പി മാർക്കും ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകി.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് പോലും കൃത്യസമയത്ത് അംബുലൻസ് സൗകര്യങ്ങളോ ആശുപത്രികളിൽ അഡ്മിഷനോ ലഭിക്കാത്ത അതിസങ്കീർണ്ണമായ സാഹചര്യത്തിൽ പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന സഹോദരങ്ങളുടെ കാര്യത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തിയിലെങ്കിൽ ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്നും മാനസീകമായി തകർന്ന് ഹൃദയാഘാതം മൂലമുള്ള പ്രശ്നങ്ങളിൽ പെട്ട് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഇമെയിൽ വഴി നൽകിയ നിവേദനത്തിൽ മുന്നറിയിപ്പു നൽകി.
എംബസിയുടെ ഭാഗത്തു നിന്നും ഇന്ത്യാ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടലിനായി ശ്രമിക്കാമെന്നും വിഷയത്തിന്റെ ഗൗരവം മനസിലാക്കി എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും എം.പി.മാരായ ഡോ. ശശി തരൂർ ,രാജ് മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ എന്നിവരയച്ച മറുപടി മെയിലിൽ വ്യക്തമാക്കി.