കോഴിക്കോട്: അത്തോളി വേളൂരില്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്ത കുടുംബത്തിലെ അവശേഷിക്കുന്ന പതിമുന്നുകാരിയെയും വെറുതെ വിടാതെ ബാങ്കുകളുടെ ക്രൂരത തുടരുന്നു. പതിമൂന്നുകാരിയുടെ പേരിലുള്ള പന്ത്രണ്ട് സെന്‍റ് ഭൂമിയും വീടും ജപ്തി ചെയ്യാന്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ അത്തോളി ശാഖയില്‍ നിന്ന് സര്‍ഫേസി നിയമപ്രകാരമാണ് നോട്ടീസ് വന്നിരിക്കുന്നത്.
2015 മെയ് ഒന്നിനാണ് ഊരാളിക്കണ്ടി രാമകൃഷ്ണനും ഭാര്യ ജിഷയും കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. ഇവരുടെ ഏകമകളാണ് ഇപ്പോള്‍ ജപ്തിഭീഷണി നേരിടുന്നത്. രാമകൃഷ്ണന്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മൂന്നു ലക്ഷം രൂപയില്‍ കുടിശ്ശികയുള്ള പലിശയടക്കം രണ്ടേമുക്കാല്‍ ലക്ഷം രൂപ തിരിച്ചു പിടിക്കാനാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.
കോഴിക്കോട് ജില്ലാസഹകരണ ബാങ്കിന്‍റെ അത്തോളി ശാഖയില്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു രാമകൃഷ്ണന്. കൂലിത്തൊഴിലാളിയായ രാമകൃഷ്ണന്‍ വീട് നിർമാണത്തിനാണ് ഭാര്യയുടെയും ബന്ധുക്കളുടെയും ഉള്‍പ്പെടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്തത്. വീട് നിർമാണം പൂര്‍ത്തിയായെങ്കിലും കടം കയറിയതോടെ ഇരുവരും ആത്മഹത്യ ചെയ്തു.
രാമകൃഷ്ണന്‍റെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന വാര്‍ധക്യകാല പെന്‍ഷനായ 2400 രൂപ കൊണ്ടാണ് കുട്ടിയടക്കമുള്ള മൂന്നംഗകുടുംബം ഇപ്പോള്‍ കഴിയുന്നത്. ചെറിയതോതില്‍ നാട്ടുകാരുടെ സഹായവുമുണ്ട്. പണയം വെയ്ക്കാന്‍ സ്വർണം നല്‍കിയ ബന്ധുക്കളും സുഹൃത്തുക്കളും ഇത് തിരിച്ചു ചോദിച്ച് വരുന്നുണ്ട്. രാമകൃഷ്ണന്‍റെ പിതാവ് കുഞ്ഞിരാമന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി നാല് ലക്ഷത്തോളം രൂപയുടെ കടം വീട്ടിയിരുന്നു. ബാങ്ക് വായ്പയില്‍ രണ്ടേമുക്കാല്‍ ലക്ഷവും നാല് ലക്ഷത്തിലധികം വേറെയും കടമുണ്ട്. കടക്കെണി മൂലം കുട്ടിയുടെ പഠനവും താളം തെറ്റുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
അത്തോളി ഗവണ്‍മെന്‍റ് വിഎച്ച്എസില്‍ വിദ്യാര്‍ഥിയായ കുട്ടിക്ക് പ്രായപൂര്‍ത്തിയാകാതെ സ്ഥലം വിറ്റുപോലും കടം വീട്ടാനാകില്ല. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ എസ്ബിഐയില്‍ നിന്നെടുക്കണമെങ്കിലും പതിനെട്ട് വയസ് പൂര്‍ത്തിയാകണം.