ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദനയെ 14 കാരിയായ ജകെയ്‌ല കോഗിൻസ് നിസാരമായാണ് കണ്ടിരുന്നത്. '' വയറു വേദനയും മറ്റ് അസ്വസ്ഥകളും മാറാൻ ജകെയ്‌ല സ്ഥിരമായി വേദനസംഹാരി കഴിക്കുമായിരുന്നു. 2019 ഡിസംബർ മുതലാണ് അവൾക്ക് വേദന തുടങ്ങിയത്. ആദ്യമൊക്കെ വേദന സംഹാരി കഴിച്ചിരുന്നപ്പോൾ മാറ്റമുണ്ടായിരുന്നു. പക്ഷേ, പിന്നീട് അത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തതു''- അമ്മ ഷീന ബോമാൻ പറയുന്നു.
ഒരു ദിവസം ജകെയ്‌ലയ്ക്ക് സഹിക്കാനാകാത്ത വയറു വേദന അനുഭവപ്പെട്ടു. ഉറങ്ങാൻ പോലും അവൾക്ക് പറ്റിയിരുന്നില്ല. വേദന കൂടിയപ്പോൾ വിർജീനിയയിലെ ചെസ്റ്റർഫീൽഡിലുള്ള ഒരു ആശുപത്രിയിൽ കൊണ്ട് പോയി. ഡോക്ടർ ഉടനെ തന്നെ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യാൻ നിർദേശിച്ചു. സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട് ശരിക്കും ഞെട്ടിപോയെന്ന് അമ്മ ഷീന പറഞ്ഞു.
ജകെയ്‌ലയുടെ അണ്ഡാശയത്തില്‍ അസാധാരണ വലുപ്പമുള്ള ഒരു മുഴ വളരുന്നതായി കണ്ടെത്തി. കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ അണ്ഡാശയ അർബുദമാണെന്ന് സ്ഥിരീകരിച്ചു.
'' അവൾക്ക് അർബുദമാണെന്ന് അറിഞ്ഞപ്പോൾ കരഞ്ഞ് പോയി. അണ്ഡാശയ അർബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ അവളിൽ കണ്ടിരുന്നില്ല. ആരംഭ ഘട്ടത്തിലാണ് ഇത് കണ്ടെത്തിയത്. മുഴ വളരെ വലുതായിരുന്നു. ശസ്ത്രക്രിയ ഉടൻ തന്നെ ചെയ്യണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇനിയും താമസിച്ചാൽ അവളുടെ വൃക്കകളെയായിരിക്കും ഇത് ബാധിക്കുക എന്നും ഡോക്ടർ പറഞ്ഞു. താമസിയാതെ, ഡോക്ടർമാർ ജകെയ്‌ലയുടെ അണ്ഡാശയവും നീക്കം ചെയ്തു. ശേഷം കീമോതെറാപ്പി ആരംഭിച്ചു. മാർച്ചിൽ അവൾക്ക് പനി ബാധിച്ചിരുന്നതിനാൽ ഡോക്ടർ ജകെയ്‌ലയെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. ഫലം നെഗറ്റീവായിരുന്നു'' - അമ്മ ഷീന പറഞ്ഞു.
'' ജകെയ്‌ല ഇപ്പോൾ ശക്തയായ പെൺകുട്ടിയായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അവൾ ഒരു തരത്തിലുള്ള സങ്കടവും കാണിച്ചിട്ടില്ല. അവൾക്ക് ഒരു മികച്ച വ്യക്തിത്വമുണ്ട്, അവൾ ഇപ്പോൾ പൂർണ സന്തോഷവതിയാണ് '' - അമ്മ ഷീന ബോമാൻ പറയുന്നു.