മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിലെ ചെമ്പൂർ, വിക്രോളി പ്രദേശങ്ങളിലെ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി 15 പേർ മരിച്ചു. നഗരത്തിൽ ഒരു റെഡ് അലേർട്ട് മുഴക്കിയിട്ടുണ്ട്. കനത്ത മഴ ഇന്നലെ രാത്രി വൈകിയും ഇന്ന് പുലർച്ചെയുമായി നഗരത്തെയും പ്രാന്തപ്രദേശങ്ങളെയും മണിക്കൂറുകളോളം വെള്ളത്തിലാക്കി.
വിക്രോളി പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ ഗ്രണ്ട് പ്ലസ് വൺ റെസിഡൻഷ്യൽ കെട്ടിടം തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടതായി നഗര മുനിസിപ്പൽ ബോഡി ബിഎംസി അറിയിച്ചു. ചെമ്പൂരിലെ ഭാരത് നഗർ പ്രദേശത്ത് നിന്ന് പതിനഞ്ചു പേരെയും വിക്രോലിയുടെ സൂര്യനഗറിൽ നിന്ന് ഒമ്പത് പേരെയും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തില്‍ ഈ രണ്ട് മേഖലകളിലും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മുംബൈയിൽ തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് വിക്രോളി പ്രദേശത്ത് തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. 5-6 പേർ കൂടി കുടുങ്ങിക്കിടക്കുമെന്ന് ഭയപ്പെടുന്നുവെന്ന് എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്റ് ആശിഷ് കുമാർ വാർത്താ ഏജൻസി ANI യോട് പറഞ്ഞു.
മുംബൈ നഗരത്തിൽ രാത്രി എട്ടിനും പുലർച്ചെ രണ്ട് നും ഇടയിൽ 156.94 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ യഥാക്രമം 143.14 മില്ലിമീറ്ററും പടിഞ്ഞാറൻ 125.37 മില്ലിമീറ്ററും രേഖപ്പെടുത്തി.താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർള എൽബിഎസ് റോഡ് എന്നിവിടങ്ങളിൽ കനത്ത വെള്ളപ്പൊക്കം ഉണ്ടായി.