തൃശൂർ: തൃശൂരിൽ 30 കോടിയുടെ തിമിംഗല ഛർദ്ദി പിടിച്ചെടുത്ത സംഭവത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നിൽ മലപ്പുറം സംഘമാണെന്നും പോലീസ് വ്യക്തമാക്കി. 18 കിലോയോളം തൂക്കം വരുന്ന ആംബർഗ്രിസ് വനംവകുപ്പ് കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. കോടികൾ വിലവരുന്ന തിമിംഗല ഛർദ്ദിയുമായി റഫീക്ക്, ഫൈസൽ, ഹംസ എന്നിവരെ കഴിഞ്ഞ ദിവസം ചേറ്റുവയിൽ നിന്നാണ് വനം വകുപ്പ് പിടികൂടുന്നത്.
ആന്ധ്രയിലെ ഗുണ്ടൂർ കേന്ദ്രീകരിച്ച് ഇത്തരം വനവിഭവങ്ങൾ വിൽപ്പന നടത്തുന്ന സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പ്രതികൾ സഞ്ചരിച്ച കാറും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ കോടതിയ്ക്ക് കൈമാറിയ ആംബർഗ്രസിന്റെ സാംപിൾ പരിശോധനയ്ക്കായി തിരുവനന്തപുരം ലാബിലേയ്ക്ക് അയക്കും.
കേസിലെ പ്രധാന കണ്ണിയായ മലപ്പുറം, തിരൂർ സ്വദേശിയെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കോടികൾ വിലമതിക്കുന്ന ആംബർഗ്രിസ് ഇടപാടിന് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാർഹമാണ്.