തൊടുപുഴ: വിവാഹത്തിന്റെ അൻപതാം വാർഷിക നിറവിൽ അഡ്വ. എംഎം തോമസും പ്രൊഫ. കൊച്ചുത്രേസ്യ തോമസും. കോവിഡ് കാലഘട്ടത്തിൽ വലിയ ആഘോഷങ്ങൾ ഒന്നുമില്ലാതെ ലളിതമായി ജൂബിലി ആഘോഷിക്കുകയായിരുന്നു. ബന്ധുക്കളായ പുരോഹിതരുടെ കാർമികത്വത്തിൽ ഡീപോൾ ആശ്രമം ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തു ദൈവത്തിനു ഇരുവരും നന്ദി പറഞ്ഞു.
വീട്ടിൽ മക്കളും കൊച്ചുമക്കളും ഏതാനും ബന്ധുക്കളും പങ്കെടുത്ത സ്നേഹവിരുന്നിൽ ആഘോഷം ചുരുക്കി. സന്തോഷ സൂചകമായി ഇരുവരും ചേർന്ന് ജൂബിലി കേക്ക് മുറിച്ചു. ബന്ധുക്കളായ വൈദികർ ചേർന്ന് ഇരുവരെയും ഷാൾ അണിയിച്ചു അഭിനന്ദിച്ചു.
തൊടുപുഴയിൽ അഭിഭാഷകനായ തുടങ്ങനാട് മുണ്ടക്കാട്ട് എംഎം തോമസിനെയും ന്യൂമാൻ കോളേജിൽ അധ്യാപികയായ കുണിഞ്ഞി കണ്ടത്തിങ്കര കൊച്ചുത്രേസ്യയെയും ഒരുമിപ്പിച്ചത് തുടങ്ങനാട് സ്വദേശിയായ കരിംതുരുത്തേൽ കല്ലറക്കൽ കെജെ മാത്യു സാറും കോളേജിലെ ഡിപ്പാർട്ട്മെന്റ് ഹെഡും ചേർന്നായിരുന്നുവെന്നു ഇവർ ഓർമ്മകൾ പങ്കു വെച്ചു.
സീനിയർ അഭിഭാഷകനായ തോമസ് സാറിന്റെ ശിഷ്യർ ഇരുന്നൂറിനടുത്തു വരും. തൊടുപുഴയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകനായ സിഎം ടോമി ചെറുവള്ളിയാണ് ആദ്യ ജൂനിയർ. ഇപ്പോള് ഒപ്പമുള്ളതിൽ ഏറ്റവും ജൂനിയർ ജസ്റ്റിനാണ്. ജില്ലാ ജഡ്ജിമാർ ഉൾപ്പെടെ ജൂനിയേഴ്സിൽ നിരവധി ആളുകൾ ന്യായാധിപന്മാരായുണ്ട്. പ്രമുഖരായ അഭിഭാഷകരും ശിഷ്യഗണത്തിൽ ഉണ്ട്.
അധ്യാപികയായിരുന്ന കൊച്ചുത്രേസ്യ ടീച്ചറിനും ശിഷ്യർ ഏറെ. ഇടക്കാലത്തു രാഷ്ട്രീയ രംഗത്ത് പ്രാവർത്തിച്ചെങ്കിലും തുടർന്നില്ല. പിന്നീട് സാമൂഹിക പ്രവർത്തന രംഗത്ത് സജീവമാണ് ടീച്ചർ. ദൈവത്തിൽ ആശ്രയിച്ചു ജീവിച്ചാൽ കുടുംബ ജീവിതം സന്തോഷകരമാക്കാം എന്ന സന്ദേശമാണ് ഇവർ നൽകുന്നത്. ജൂബിലി ആഘോഷിക്കുന്നതിനു അവസരം നൽകിയ സർവേശ്വരന് ഇരുവരും നന്ദി പറഞ്ഞു.