ആലുവ: ആലുവയിൽ 28 കിലോ കഞ്ചാവ് കേസിൽ അറസ്റ്റിലായ ഗ്രേഡ് എസ്ഐ യുടെ മകൻ നാല് പോലീസ് - എക്സൈസ് കേസുകളിലെ പ്രതി. റൂറൽ എസ്പി രണ്ട് തവണ ആവശ്യപ്പെട്ടിടും മകനെ ഹാജരാക്കാതെ അബുദാബിയിലേക്ക് കടത്താനുള്ള ഗ്രേഡ് എസ്ഐ സാജൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്.
ഈ മാസം മുപ്പതാം തിയതി വിരമിക്കാനിരിക്കെയാണ് ഗ്രേഡ് എസ്ഐ സാജന് സബ് ജയിലിൽ കഴിയേണ്ടി വന്നത്. 28 കിലോ കഞ്ചാവ് ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും പിടിച്ചെടുത്തപ്പോൾ അത് കൈപ്പറ്റാൻ നവീൻ വരുന്നതായി പോലീസിന് വിവരം കിട്ടിയിരുന്നു.
ഇയാളെത്തിയെങ്കിലും ഉടൻ കടന്ന് കളഞ്ഞു. പിന്നീട് ഈ വാഹനം പൊലീസ് പിന്തുടർന്നെത്തിയപ്പോൾ ഇതിൽ സാജനെയാണ് കണ്ടത്. മറ്റൊരു കാർ കൈമാറി മകനെ രക്ഷപ്പെടാൻ സാജൻ സഹായിച്ചെന്ന് ഇതോടെ ബോധ്യമായി. ഇതോടെ സാജനെ നേരിട്ട് റൂറൽ എസ്പി വിളിപ്പിച്ചു.
എന്നാൽ, മകൻ എവിടെയെന്ന് അറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി. ഇതിന് പിന്നാലെയാണ് ബെംഗളൂരു വഴി നവീനെ അബുദാബിയിലേക്ക് മാറ്റാൻ ശ്രമിച്ചത് സാജനാണെന്ന് വിവരം കിട്ടിയത്. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സാജനും മകൻ നവീനും ഉൾപ്പടെ കേസിൽ ഇത് വരെ അറസ്റ്റിലായ ഏഴ് പ്രതികൾ റിമാൻഡിലാണ്.