കൊച്ചി: കെ.എസ്.ഇ.ബി. ജീവനക്കാരന്‍ ചമഞ്ഞ് തട്ടിപ്പ്. കൊച്ചി കടവന്ത്ര സ്വദേശിയായ 70കാരന്റെ 7.95 ലക്ഷം രൂപയാണ് വിവിധ ഇടപാടുകളിലൂടെ തട്ടിയെടുത്തത്. പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏപ്രില്‍ 18നാണ് തട്ടിപ്പുകളുടെ തുടക്കം. വീട്ടിലെ വൈദ്യുതി ബന്ധം ഉടൻ വിച്ഛേദിക്കുമെന്നുള്ള വ്യാജ ടെക്സ്റ്റ് സന്ദേശം അയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. കെ.എസ്.ഇ.ബിയുടെ സന്ദേശമാണെന്ന് കരുതി സന്ദേശത്തിന് താഴെ കൊടുത്തിരുന്ന നമ്പറിൽ വിളിച്ചു.
കെ.എസ്.ഇ.ബി. ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ ഉടന്‍ തന്നെ സ്മാര്‍ട്ട്‌ഫോണില്‍ ക്വിക്ക് സപ്പോര്‍ട്ട് സ്‌ക്രീന്‍ ഷെയറിങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാൻ പറയുകയും ഈ ആപ്പ് വഴി ഇലക്‌ട്രിസിറ്റി ബില്‍ അടയ്ക്കാനും നിര്‍ദേശിച്ചു. ഇതനുസരിച്ച് ബില്‍ അടച്ച തനിക്ക് ലക്ഷങ്ങള്‍ നഷ്ടമായെന്നാണ് പരാതി.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ പരാതിക്കാരന്റെ ബാങ്കിങ് വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. പാസ് വേര്‍ഡ് ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോർത്തി. തുടര്‍ന്ന് വിവിധ ഇടപാടുകളിലായി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 7.95 ലക്ഷം രൂപ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.