ബഹ്റെെൻ: നാട്ടിൽ നിന്നെത്തിയ രണ്ട് യുവതികളെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചെന്ന പരാതിയിൽ പ്രവാസി അറസ്റ്റിൽ. പ്രതിയെ കുറിച്ചോ പരാതിക്കാരായ സ്‍ത്രീകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രവാസി ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള ആളാണെന്നാണ് വിവരം.
രണ്ട് വിദേശ വനിതകളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. യുവതികൾ സ്വന്തം നാട്ടിൽ നിന്നും ജോലി അന്വേഷിച്ച് എത്തിയതായിരുന്നു. സ്‍ത്രീകളെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വച്ചു, പാസ്‍പോര്‍ട്ടുകള്‍ പിടിച്ചുവച്ചു, മർദിച്ചു തുടങ്ങിയ മൂന്ന് കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരികളായ സ്‍ത്രീകളെ പ്രവാസിയായ പ്രതി നിർബന്ധിച്ച് ജോലി ചെയ്യിക്കുകയായിരുന്നെന്നാണ് പരാതി. ബഹ്റൈന്‍ ക്രിമിനല്‍ കോടതി കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. മേയ് 15ന് കേസിന്റെ വിചാരണ ആരംഭിക്കും.