കൽപ്പറ്റ: പട്ടാപ്പകൽ കൽപ്പറ്റ ടൗണിൽനിന്നു കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ.
കണ്ണൂർ പിണറായി പുത്തൻകണ്ടം സ്വദേശികളായ പ്രണു ബാബു (36), ശ്രീനിലയം വീട്ടിൽ ശരത്ത് അന്തോളി (34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ മാസങ്ങളായി പിന്തുടർന്നാണ് പിടികൂടിയത്.
അറസ്റ്റിലായ പ്രണു ബാബു കാപ്പ ഉൾപ്പെടെ, കൊലപാതകക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ശരത് അന്തോളിയും കൊലപാതക കേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
കേസിലെ മറ്റ് പ്രതികളായ പുത്തൻകണ്ടം സ്വദേശികളായ ദേവദാസ്, നിതിൻ എന്നിവരെ നേരത്തെ അന്വേഷണസംഘം അറസ്റ്റു ചെയ്തിരുന്നു. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസിലും കാറിലുമായി പിന്തുടർന്നെത്തി തട്ടിക്കൊണ്ടുപോയ ശേഷം പണം കവരുകയും പിന്നീട് റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നു.
കൽപ്പറ്റ എഎസ്പി തബോഷ് ബസുമതാരി ഐപിഎസിന്റെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കൽപ്പറ്റ എസ്ഐ ബിജു ആന്റണി, തലപ്പുഴ എഎസ്ഐ ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച രാത്രി ഗുരുവായൂരിൽനിന്നു കസ്റ്റഡിയിൽ എടുത്തത്.