എടത്വാ: വിദേശത്തുള്ള സുഹൃത്തിന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ ഐഡി ഉണ്ടാക്കി സ്റ്റുഡിയോ ഉടമയുടെ പണം തട്ടിയെടുത്തതായി പരാതി. തലവടി സാഗര്‍ സ്റ്റുഡിയോ ഉടമ സുനില്‍ തണ്ണിവേലിയുടെ 44,001 രൂപയാണ് ന്ഷടപ്പെട്ടത്.
ദിവസങ്ങള്‍ക്ക് മുമ്പ് സുനില്‍ തണ്ണിവേലിയുടെ സുഹൃത്തും സമീപവാസിയുമായ വിദേശത്ത് ജോലി ചെയ്യുന്ന സുനില്‍ എം. വര്‍ഗീസിന്റെ പേരില്‍ ഫേസ് ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് വന്നിരുന്നു. റിക്വസ്റ്റ് സ്വീകരിച്ച സുനില്‍ തണ്ണിവേലിയുടെ പ്രൊഫൈലിലേക്ക് സുനില്‍ എം. വര്‍ഗീസിന്റെ കുടുംബ ഫോട്ടോ ഉള്‍പ്പെടെ വന്നു. ഇതോടെ ഇരുവരും തമ്മില്‍ നിരന്തരം ചാറ്റിങ് നടത്തി.
കഴിഞ്ഞ ദിവസം സുനില്‍ എം. വര്‍ഗീസിന്റെ സുഹൃത്തിന്റെ ഭാര്യയ്ക്ക് ആശുപത്രി സംബന്ധമായി പണം ആവശ്യപ്പെട്ട് സന്ദേശം വന്നു. ഗൂഗിള്‍ അക്കൗണ്ട് നമ്പരും നല്‍കി. രണ്ട് പ്രാവശ്യം നല്‍കിയ അക്കൗണ്ടിലും പണമിടാൻ കഴിയുന്നില്ലെന്ന് സുനില്‍ അറിയിച്ചു. മൂന്നാമത് വീണ്ടും ഗൂഗിള്‍ നമ്പര്‍ നല്‍കി.
ഈ നമ്പരില്‍ ആദ്യം ഒരു രൂപ കൈമാറി. പണം കിട്ടിയെന്ന് ഉറപ്പാക്കിയ ശേഷം പിന്നീട് 20,000 രൂപായും അതിന് ശേഷം 24000 രൂപായും അക്കൗണ്ടില്‍ ഇട്ട് നല്‍കി. വീണ്ടും 16.000 രൂപ ആവശ്യപ്പെട്ട് മെസേജ് വന്നു.
സുനില്‍ തണ്ണിവേലിക്ക് പണം ആവശ്യമാണെന്ന് മറ്റ് സുഹ്യത്തുക്കളുടെ ഫേസ് ബുക്ക് മെസേജ് ചാറ്റില്‍ വന്നതോടെ മറ്റുള്ളവര്‍ കാരണം അന്വേഷിച്ച് സുനില്‍ തണ്ണിവേലിയെ വിളിച്ചു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്. തുടര്‍ന്ന് സുനില്‍ എം. വര്‍ഗീസുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്.