ചേർത്തല: ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ വീട്ടിൽ കയറി ഗുണ്ടാവിളയാട്ടം. ഒരാൾക്ക് വെടിയേറ്റു. അടുത്തിടെ നഗരത്തിൽ ഒരു ജിംനേഷ്യത്തിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതിന്‍റെ തുടർച്ചയായാണ് അക്രമ പരമ്പരയുണ്ടായത്.
അക്രമണത്തിൽ ഒരാൾക്ക് എയർഗണിൽ നിന്നുള്ള വെടിയേറ്റു. വിവിധയിടങ്ങളിലായി മൂന്നു വീടുകൾക്കു നേരെയും അക്രണമുണ്ടായി. ആക്രമണത്തിൽ ഏതാനും വാഹനങ്ങളും തകർത്തിട്ടുണ്ട്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11ന് ദേശീയപാതയിൽ ഒറ്റപ്പുന്നകവലക്കു സമീപം രണ്ടു സംഘങ്ങൾ തമ്മിൽ അക്രമണമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് വയലാറിൽ എയർഗൺ ഉപയോഗിച്ചുള്ള അക്രമണമുണ്ടായത്. വെടിയേറ്റ് വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ ഗണേഷ് നികർത്ത് രഞ്ജിത്തി(26)ന് മുതുകിൽ വെടിയേറ്റു. രഞ്ജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
ഈ ആക്രമണത്തിന്‍റെ തുടർച്ചയായി ചേർത്തല നഗരസഭ 29-ാം വാർഡ് കളമ്പുക്കാട്ട് അജിത്തിന്‍റെ വീടിനുനേരേ അക്രമുണ്ടായി. വീടിനുള്ളിൽ കയറിയ സംഘം വീട്ടുപകരണങ്ങളെല്ലാം തകർത്തു മുറ്റത്തുകിടന്ന കാറിന്റെയും ടെമ്പോവാനിന്റെയും ചില്ലുകൾ തകർത്തു. മുഹമ്മ പഞ്ചായത്ത് മൂന്നാം വാർഡ് പൊട്ടയിൽ ദീപു സി. ലാലിന്റെ വീടും തണ്ണീർമുക്കം ആറാം വാർഡിൽ കളത്തിൽവീട്ടിൽ പ്രജീഷിന്റെ വീടിനുനേരെയും അക്രമുണ്ടായി. ദീപുവിന്റെ വീട്ടിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഉപകരണങ്ങൾ തല്ലിതകർത്തു.