പത്തനംതിട്ട: അന്യ സംസ്ഥാനത്തൊഴിലാളികളുടെ ഒന്നര വയസുകാരി മകൾ പിതാവിന്റെ കൈയ്യിൽ നിന്നും വീണു മരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി ആറന്മുള പോലീസ്.
കോഴഞ്ചേരി തെക്കേമലയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൾ പിതാവിന്റെ കൈയ്യിൽ നിന്നും താഴെ വീണു മരിച്ച സംഭവത്തിൽ കുട്ടി വീഴാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.
ബീഹാർ കത്തീഹർ ജില്ലയിലെ സൊണാലി സ്വദേശികളായ നാഗേന്ദർ കുമാർ ഉറാവു, സവിത ദേവി ദമ്പതികളുടെ മകളാണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പാണ് ഇവർ ബീഹാറിൽ നിന്ന് തെക്കേമലയിൽ താമസമായത്. മെയ് രണ്ടിന് രാത്രി കുട്ടിയുമായി അച്ഛൻ കടയിൽ പോയി തിരികെ വരുന്ന വഴി കാൽ കല്ലിൽ തട്ടുകയും മകൾ കൈയിൽ നിന്നും താഴെ വീണതാണ് എന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞത്.
വീണ ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു അസ്വാഭാവിക മരണത്തിന് ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു.
ബീഹാർ സ്വദേശികളെ കെട്ടിടത്തിന്റെ ഉടമസ്ഥൻ പോലീസ് സ്റ്റേഷനിൽ അറിയിക്കാതെയാണ് തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ നടപടികൾ സ്വീകരിക്കും. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അന്യ സംസ്ഥാനത്തൊഴിലാളികളുടെ വിവരങ്ങൾ അറിയിക്കാൻ നേരത്തെ നിർദ്ദേശിച്ചിരുന്നതായി ഇൻസ്‌പെക്ടർ സി.കെ. മനോജ് അറിയിച്ചു.