പത്തനംതിട്ട: പീഡിപ്പിച്ചെന്ന പാർട്ടി വനിതാ പ്രവർത്തകയുടെ പരാതിയിൽ സി.പി.എം. കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗത്തിന് ജാമ്യം. സി.പി.എം. നേതാവ് ജേക്കബ് തര്യ(68)നാണ് പത്തനംതിട്ട സിജെഎം കോടതി ജാമ്യം അനുവദിച്ചത്.
പ്രവർത്തകയുടെ പരാതിയിൽ ആറന്മുള പോലീസ് കേസ് എടുത്തിരുന്നെങ്കിലും ഇയാൾ ഒളിവിൽ പോയ ശേഷം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ഹാജരായ ശേഷം നിയമ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. ആറന്മുള പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. സ്റ്റേഷനിൽ ഹാജരാകുന്ന പ്രതിയെ കാലതാമസമുണ്ടാകാതെ കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി നിദേശിച്ചിരുന്നു.
മല്ലപ്പുഴശേരി പഞ്ചായത്തില്‍ നിന്നുള്ള ഏരിയാ കമ്മറ്റിയംഗമാണ് ജേക്കബ് തര്യൻ. പാര്‍ട്ടി പ്രവര്‍ത്തകയായ പരാതിക്കാരിയുടെ മൊഴി 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തി കടന്നു പിടിച്ചുവെന്നും മുഖമാകെ കടിച്ചു മുറിച്ചുവെന്നുമായിരുന്നു വീട്ടമ്മയുടെ പരാതി.
തലസ്ഥാന ജില്ലയില്‍ നിന്നുള്ള ആളാണ് പരാതിക്കാരി. ഇവര്‍ താമസിക്കുന്നത് ആറന്മുള പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. ജേക്കബ് തര്യനുമൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം നടത്തി വന്നിരുന്നയാളാണ് യുവതി. ഒരു മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം.